

യുഎസിലെ കാലിഫോർണിയയിൽ കനത്ത മഴയിലുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും മൂന്ന് മരണം. ക്രിസ്മസ് രാത്രിയിൽ മഴ കനത്തതോടെ കാലിഫോർണിയ ഗവർണർ ഗാവിൻ ന്യൂസം, ലോസ് ഏഞ്ചൽസിലും തെക്കൻ കാലിഫോർണിയയിലെ നഗരങ്ങളിലും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. സംസ്ഥാനത്ത് വ്യാപകമായി വൈദ്യുതിബന്ധം വിച്ഛേദിക്കപ്പെട്ടു.
161 കിലോമീറ്റർ വേഗതയിലുള്ള കൊടുങ്കാറ്റും പ്രദേശത്ത് നാശനഷ്ടമുണ്ടാക്കി.കനത്ത മഴയെത്തുടർന്ന് ലോസ് ആഞ്ചലസിൻ്റെ പല ഭാഗങ്ങളിൽ നിന്നും ആളുകളെ ഒഴിപ്പിക്കുകയും റോഡുകൾ അടയ്ക്കുകയും ചെയ്തു. വെള്ളപ്പൊക്കത്തിൽ വാഹനങ്ങളിലും മറ്റും കുടുങ്ങി കിടക്കുന്നവരെ രക്ഷപ്പെടുത്താൻ അടിയന്തര സർവീസുകളും ലഭ്യമാക്കിയിരുന്നു.
പെട്ടെന്നുള്ള വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ പ്രവചന കേന്ദ്രം നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു.വെള്ളപ്പൊക്കത്തെ തുടർന്നുണ്ടായ അപകടത്തിനിടെ മരിച്ച മൂന്നുപേരും വയോധികരാണ്. സൗത്തേൺ കാലിഫോർണിയയുടെ ചില മേഖലകളിൽ നിന്ന് ആളുകൾക്ക് ഒഴിഞ്ഞു പോകാനുള്ള നിർദേശവും സാൻഫ്രാൻസിസ്കോയുടെ തീര പ്രദേശത്തുള്ള ആളുകൾക്ക് വെള്ളപ്പൊക്ക മുന്നറിയിപ്പും നൽകിയിട്ടുണ്ട്.