

ധാക്ക: ബംഗ്ലാദേശില്‍ സംഘര്‍ഷത്തിനിടെ പരിക്കേറ്റ് സിങ്കപ്പൂരില്‍ ചികിത്സയിലായിരുന്ന വിദ്യാര്‍ഥി നേതാവ് ഒസ്മന്‍ ഹാദി മരിച്ചു. ഒരാഴ്ച മുന്നെ ധാക്കയിലെ പള്ളിയില്‍ നിന്നും പോകുന്നതിനിടെയാണ് 32കാരനായ ഷരിഫ് ഒസ്മാന്‍ ഹാദിക്ക് വെടിയേറ്റത്. ചെവിയിലാണ് ഹാദിക്ക് പരിക്കേറ്റത്.
'ഡോക്ടര്‍മാര്‍ പരമാവധി പരിശ്രമിച്ചിട്ടും ഹാദിയുടെ ജീവന്‍ രക്ഷിക്കാനായില്ല,' സിങ്കപ്പൂര്‍ വിദേശകാര്യമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
ഷെയ്ഖ് ഹസീനയെ താഴെയിറക്കിയ ശേഷം ബംഗ്ലാദേശില്‍ നടക്കാനിരിക്കുന്ന ആദ്യ തെരഞ്ഞെടുപ്പില്‍ വിദ്യാര്‍ഥി സമരത്തിലൂടെ ഉയര്‍ന്നുവന്ന ഹാദിയെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചിരുന്നു. 2026 ഫെബ്രുവരിയില്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിലാണ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചിരുന്നത്.
പരിക്കേറ്റ ഹാദിയെ തിങ്കളാഴ്ചയാണ് സിങ്കപ്പൂരിലേക്ക് ചികിത്സയ്ക്കായി കൊണ്ടു പോയത്. എന്നാല്‍ ബംഗ്ലാദേശില്‍ ഹാദിയുടെ മരണത്തിന് പിന്നാലെ വീണ്ടും സംഘര്‍ഷാവസ്ഥ ഉടലെടുത്തു. ധാക്കയില്‍ പ്രതിഷേധിച്ചുകൊണ്ട് ആയിരങ്ങളാണ് കഴിഞ്ഞ ദിവസം രാത്രി തെരുവിലേക്ക് ഇറങ്ങിയത്. പിന്നാലെ അവാമി ലീഗ് ഓഫീസിന് തീയിടുകയും ചെയ്തു.
മാധ്യമ സ്ഥാപനങ്ങള്‍ക്ക് നേരെയും ഇന്ത്യന്‍ നയതന്ത്ര ഓഫീസിന് സമീപത്തും പ്രതിഷേധക്കാര്‍ ആക്രമണം നടത്തി. പ്രതിഷേധക്കാരില്‍ പലരും ഇന്ത്യക്കെതിരായും ഷെയ്ഖ് ഹസീനയ്‌ക്കെതിരായുമുള്ള മുദ്രാവാക്യങ്ങള്‍ മുഴക്കി. സംഭവത്തിന് പിന്നാലെ ഇടക്കാല സര്‍ക്കാരിനെ നയിക്കുന്ന മുഹമ്മദ് യൂനുസ് അടിയന്തര ഉന്നതതല യോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ട്.