മുഖംമൂടി ധാരികൾ വെടിവെച്ചു കൊന്ന ബംഗ്ലാദേശി വിദ്യാർത്ഥി പ്രക്ഷോഭ നേതാവ് ഷരീഫ് ഒസ്മാൻ ഹാദിയുടെ മൃതദേഹം സംസ്കരിച്ചു. ഷരീഫിന് അന്ത്യാഭിവാദ്യം അർപ്പിക്കാൻ ആയിരങ്ങളാണ് ഇരമ്പിയെത്തിയത്. ഹാദിയുടെ കൊലപാതകികളെ കണ്ടെത്തണമെന്ന ആവശ്യം അന്ത്യോപചാരച്ചടങ്ങിലും ഉയർന്നു കേട്ടു.
''നീ ചിന്തിയ രക്തം വെറുതെയാവില്ല'' എന്ന് ഉറക്കെ വിളിച്ചുപറഞ്ഞുകൊണ്ടാണ് പ്രഭാതം മുതൽ ആയിരങ്ങൾ ധാക്കയിലെ പാർലമെന്‍റ് ഹൗസിന് മുന്നിലെ മാണിക് മിയ അവന്യൂവിലേക്ക് ഒഴുകിയെത്തിയത്. ജ്യേഷ്ഠ സഹോദരനായ അബു ബക്കറിന്‍റെ നേതൃത്വത്തിൽ നടന്ന ജനാസ പ്രാർഥയ്ക്ക് ശേഷം ഷരീഫിന്‍റെ മൃതദേഹം ധാക്ക സർവകലാശാല ക്യാംപസിലേക്ക് കൊണ്ടു പോയി. സംസ്കാരത്തിനുള്ള സംവിധാനങ്ങളൊക്കെ നേരത്തെ തന്നെ തയ്യാറായിരുന്നു. ബംഗ്ലാദേശിന്‍റ ദേശീയ കവി കാസി നസ്രുൾ ഇസ്ലാമിന്റെ സ്മാരകത്തിന് സമീപമായിരുന്നു കബറൊരുക്കപ്പെട്ടിരുന്നത്.
നേരത്തെ തീരുമാനിക്കപ്പെട്ടിരുന്നപോലെ തന്നെ ഷരീഫിന്റെ മൃതദേഹം പൊതുദർശത്തിന് വച്ചിരുന്നില്ല. തെരഞ്ഞെടുക്കപ്പെട്ട ആളുകൾക്ക് മാത്രമായിരുന്നു അന്ത്യദർശനത്തിന് അനുവാദമുണ്ടായിരുന്നത്. ശവസംസ്കാരച്ചടങ്ങിന്‍റെ ഭാഗമായ പ്രാർത്ഥനയിൽ പങ്കെടുക്കാൻ എത്തിയ ആയിരങ്ങൾ ദേശീയപതാകകൾ പുതച്ചിരുന്നു. ഷരീഫിന്‍റെ മരണത്തിന് ഉത്തരവാദികളായവരെ കണ്ടെത്തണമെന്ന മുദ്രാവാക്യം അവരുയർത്തി. ഇടക്കാല സർക്കാരിന്‍റെ നേതാവായ മുഹമ്മദ് യൂനുസ് അടക്കം രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖർ ചടങ്ങിനെത്തിയിരുന്നു.
ഷരീഫിന്‍റെ ശവസംസ്കാരച്ചടങ്ങ് അതിവൈകാരികമായതിനാലും അയാളുടെ കൊലപാതകത്തിന് പിന്നാലെ ബംഗ്ലാദേശിലെ ക്രമസമാധാന നില അങ്ങേയറ്റം സംഘർഷഭരിതവുമായതിനാലും കനത്ത സുരക്ഷയാണ് സർക്കാർ രാജ്യത്താകെ ഏർപ്പെടുത്തിയിരുന്നത്. ധാക്കയിലെങ്ങും നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചിരുന്നു. ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടിയിരുന്നു. രാജ്യത്ത് ദുഃഖാചരണവും അവധിയും പ്രഖ്യാപിച്ചിരുന്നു.
ഹാദിയുടെ ശവസംസ്കാരച്ചടങ്ങിനെത്തിയവർ ഇന്ത്യാ ഗവൺമെന്‍റിനെതിരായ മുദ്രാവാക്യങ്ങൾ ഉയർത്തിയതായും റിപ്പോർട്ടുകളുണ്ട്. ഷെയ്ഖ് ഹസീനയുടെ സർക്കാരിനെ അധികാരത്തിൽ നിന്ന് പുറത്താക്കിയ 2024 ലെ ജൂലൈ -ഓഗസ്റ്റ് പ്രക്ഷോഭത്തിന്‍റെ മുഖ്യ സംഘാടനായിരുന്നു ഷരീഫ് ഒസ്മാൻ ഹാദി. ഈ മാസം പന്ത്രണ്ടിനാണ് ധാക്കയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മുഖംമൂടിധാരികൾ ഷരീഫിന്‍റെ തലയ്ക്ക് വെടിവെച്ചത്. സിംഗപ്പൂരിൽ ചികിത്സയിലിരിക്കെ ഡിസംബർ 18 നാണ് അദ്ദേഹം മരിച്ചത്.