

സിഡ്‌നി: ഓസ്‌ട്രേലിയയിലെ ബോണ്ടി ബീച്ചില്‍ 11 പേരെ വെടിവെച്ചു കൊന്ന തോക്കുധാരിയെ കീഴ്‌പ്പെടുത്തിയ നിരായുധനായ സാധാരണക്കാരന്‍. ആള്‍ക്കൂട്ടത്തിനു നേരെ വെടിയുതിര്‍ത്തു കൊണ്ടിരുന്നയാളെ പിന്നിലൂടെ എത്തി കയറിപ്പിടിച്ചാണ് ഇദ്ദേഹം കീഴ്‌പ്പെടുത്തിയത്. ശേഷം ഇയാളില്‍ നിന്ന് തോക്കും കൈവശപ്പെടുത്തി.
ഇതിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുന്നുണ്ട്. ഓസ്‌ട്രേലിയയിലുണ്ടായ ഏറ്റവും മാരകമായ ആക്രമണങ്ങളില്‍ ഒന്നാണ് കഴിഞ്ഞ ദിവസം നടന്നത്. ഒരു ആയുധവുമില്ലാതെ അക്രമിയെ കീഴ്‌പ്പെടുത്തിയ വ്യക്തിയെ ഹീറോ എന്നാണ് സോഷ്യല്‍മീഡിയ വിശേഷിപ്പിച്ചത്.
പ്രദേശത്ത് പഴങ്ങള്‍ വില്‍ക്കുന്ന അഹ്‌മദ് അല്‍ അഹ്‌മദ് (43) എന്നയാളാണ് അക്രമിയെ കീഴ്‌പ്പെടുത്തിയതെന്നാണ് ഓസ്‌ട്രേലിയന്‍ മാധ്യമമായ 7ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ആക്രമണത്തില്‍ ഇദ്ദേഹത്തിന് രണ്ട് തവണ വെടിയേറ്റതായും റിപ്പോര്‍ട്ടുണ്ട്. വെടിയേറ്റതിനെ തുടര്‍ന്ന് അഹ്‌മദിനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയതായി അദ്ദേഹത്തിന്റെ ബന്ധുവായ മുസ്തഫ അറിയിച്ചതായും റിപ്പോര്‍ട്ടിലുണ്ട്.
ജീവിതത്തില്‍ ഇന്നുവരെ ഒരു തോക്ക് കൈകൊണ്ട് തൊടാത്തയാളാണ് അഹമ്മദ് എന്ന് ബന്ധു പറയുന്നു. അദ്ദേഹത്തിന്റെ ധൈര്യവും നിശ്ചയദാര്‍ഢ്യവുമാണ് അക്രമിയെ കീഴ്‌പ്പെടുത്താന്‍ കാരണമെന്നും പറഞ്ഞ ബന്ധു അഹ്‌മ്മദ് നൂറ് ശതമാനം ഹീറോ ആണെന്നു കൂടി വിശേഷിപ്പിച്ചു.
സിഡ്‌നിയിലെ ബോണ്ടി ബീച്ചില്‍ കഴിഞ്ഞ ദിവസമാണ് രണ്ട് തോക്കുധാരികള്‍ ആക്രമണം അഴിച്ചുവിട്ടത്. ജൂത ഉത്സവമായ ഹനുക്കയുടെ ഭാഗമായി നിരവധി ആളുകള്‍ ബീച്ചില്‍ എത്തിയിരുന്നു. ആക്രമണത്തില്‍ പതിനൊന്ന് പേര്‍ കൊല്ലപ്പെട്ടതായാണ് ഔദ്യോഗിക കണക്കുകള്‍. 29 ഓളം പേര്‍ പരിക്കേറ്റ് ചികിത്സയിലാണ്.
അക്രമികളില്‍ ഒരാള്‍ കൊല്ലപ്പെട്ടതായി ഓസ്‌ട്രേലിയന്‍ പൊലീസ് അറിയിച്ചു. മറ്റേയാള്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്. നടന്നത് തീവ്രവാദ ആക്രമണമാണെന്ന് ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ അറിയിച്ചു.
സംഭവത്തില്‍ ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബനീസ് ഞെട്ടല്‍ രേഖപ്പെടുത്തി. ഹനുക്കയുടെ ആദ്യ ദിവസം ജൂത ഓസ്‌ട്രേലിയക്കാരെ ലക്ഷ്യംവെച്ച് നടന്ന ആക്രമണമാണിതെന്നും പറഞ്ഞ പ്രധാനമന്ത്രി, ജൂത ഓസ്‌ട്രേലിയക്കാര്‍ക്കു നേരെ നടന്ന ആക്രമണം ഓസ്‌ട്രേലിയന്‍ ജനതക്കെതിരേയും ഓസ്‌ട്രേലിയക്കെതിരേയും നടന്ന ആക്രമണമാണെന്നും വ്യക്തമാക്കി.