

ക്യൂബയുമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒരു സംഭാഷണവും നടത്തിയിട്ടില്ലെന്ന് ക്യൂബന്‍ പ്രസിഡന്റ് മീഗ്വേല്‍ ഡിയാസ് കാനെല്‍. കുടിയേറ്റവുമായി ബന്ധപ്പെട്ട കാര്യങ്ങളിലല്ലാതെ യുഎസുമായി ഒരു സംഭാഷണവും നടന്നിട്ടില്ലെന്ന് കാനെല്‍ എക്‌സില്‍ കുറിച്ചു.
ക്യൂബന്‍ സര്‍ക്കാരിനെ അട്ടിമറിച്ച് പ്രസിഡന്റ് നിക്കോളാസ് മഡൂറോയെ അറസ്റ്റു ചെയ്തതിന് ശേഷം രാജ്യങ്ങള്‍ തമ്മില്‍ ചര്‍ച്ചയിലാണെന്ന് ട്രംപ് പറഞ്ഞിരുന്നു. ഇതിന് മറുപടിയായാണ് ക്യൂബന്‍ പ്രസിഡന്റിന്റെ പ്രതികരണം.
'കുടിയേറ്റവുമായി ബന്ധപ്പെട്ട സാങ്കേതികമായ ബന്ധങ്ങളല്ലാതെ യുഎസ് സര്‍ക്കാരുമായി മറ്റൊരു സംഭാഷണവും നടന്നിട്ടില്ല,' മീഗ്വേല്‍ ഡിയാസ് കാനെല്‍ എക്‌സില്‍ കുറിച്ചു.
യുഎസുമായി കരാറില്‍ ഏര്‍പ്പെട്ടില്ലെങ്കില്‍ മഡൂറോയുടെ അറസ്റ്റിന് മുമ്പ് വരെ ലഭിച്ചുകൊണ്ടിരുന്ന എല്ലാ എണ്ണയും പണവും ലഭിക്കുന്നത് നില്‍ക്കുമെന്ന് ട്രംപ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപിന്റെ മുന്നറിയിപ്പ്. അധികം വൈകാതെ തന്നെ ക്യൂബ യുഎസുമായി കരാറിലെത്തണമെന്നും ട്രംപ് പോസ്റ്റില്‍ കുറിച്ചു.
എണ്ണയ്ക്കും പണത്തിനും പകരമായി രണ്ട് വെനസ്വേലന്‍ ഏകാധിപതികള്‍ക്കും ക്യൂബയാണ് സുരക്ഷയൊരുക്കിയതെന്നാണ് ട്രംപ് കുറിപ്പില്‍ ആരോപിച്ചത്. എന്നാല്‍ വെനസ്വേലക്ക് ഇനി ലോകത്തിലെ ഏറ്റവും വലിയ സൈനിക ശക്തിയായ യുഎസിന്റെ സുരക്ഷയുണ്ട്. വെനസ്വേലയുടെ എണ്ണയും പണവും ഉപയോഗിച്ചാണ് ക്യൂബ ഇത്രയും കാലം ജീവിച്ചതെന്നും ട്രംപ് പോസ്റ്റില്‍ കുറിച്ചു. ക്യൂബയുടെ ഏറ്റവും വലിയ എണ്ണ വിതരണക്കാരാണ് വെനസ്വേല.
പ്രസിഡന്റ് നിക്കോളാസ് മഡൂറോയെ യുഎസ് സൈന്യം പിടികൂടിയതിനുശേഷം, രാജ്യത്ത് നിന്നുള്ള എണ്ണ യുഎസിലേക്ക് അയയ്ക്കാനുള്ള ട്രംപിന്റെ ശ്രമം വിജയിച്ചിരുന്നു.
എന്ത് ധാരണയിലാണ് ക്യൂബ എത്തേണ്ടത് എന്നതിനെ കുറിച്ച് ട്രംപ് വ്യക്തമാക്കിയിട്ടില്ലെങ്കിലും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ ക്യൂബയുടെ പ്രസിഡന്റാകുമെന്നും, അത് വളരെ നല്ല ആശയമാണെന്നും ട്രംപ് പറഞ്ഞിരുന്നു.
എന്ത് ധാരണയിലാണ് ക്യൂബ എത്തേണ്ടത് എന്നതിനെ കുറിച്ച് ട്രംപ് വ്യക്തമാക്കിയിട്ടില്ലെങ്കിലും ക്യൂബയില്‍ സൈനിക നടപടിയുടെ ആവശ്യമില്ലെന്നും രാജ്യം തകര്‍ച്ചയുടെ വക്കിലാണെന്നും ട്രംപ് മുമ്പ് പറഞ്ഞിരുന്നു. എത്ര നാള്‍ അവര്‍ക്ക് പിടിച്ചു നില്‍ക്കാനാകുമെന്ന് അറിയില്ല. പക്ഷെ, അവര്‍ക്ക് യാതൊരു വരുമാനവുമില്ല. വെനസ്വേലയുടെ എണ്ണയില്‍ നിന്നാണ് ക്യൂബ കഴിഞ്ഞിരുന്നതെന്നും ട്രംപ് പറഞ്ഞിരുന്നു.