
തായ്ലന്‍ഡ്-കംബോഡിയ അതിര്‍ത്തി തര്‍ക്കം രൂക്ഷമാകുന്നതിനിടയില്‍ ഇരു രാജ്യങ്ങളും വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ക്ക് സമ്മതിച്ചെന്ന അവകാശവാദവുമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വ്യാപാര കരാറുകളെ ബാധിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയതോടെയാണ് ചര്‍ച്ചയ്ക്ക് ഇരു രാജ്യങ്ങളും തയ്യാറായതെന്നും ട്രംപ് അവകാശപ്പെടുന്നു.
സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലാണ് ട്രംപിന്റെ അവകാശവാദം. നിലവില്‍ സ്‌കോട്ട്‌ലന്‍ഡ് സന്ദര്‍ശനത്തിലാണ് ട്രംപ്. കംബോഡിയന്‍ പ്രധാനമന്ത്രി ഹുന്‍ മനെറ്റുമായും തായ്‌ലന്‍ഡിന്റെ ഇടക്കാല പ്രധാനമന്ത്രി ഫുംതാം വെച്ചയാചൈയുമായും പ്രത്യേകം ചര്‍ച്ച നടത്തിയെന്ന് ട്രംപ് പറയുന്നു.
അതേസമയം, ട്രംപിന്റെ അവകാശവാദം ഇതുവരെ വൈറ്റ്ഹൗസോ എംബസികളോ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍, ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്ന സൂചന തായ്‌ലന്‍ഡ് പ്രധാനമന്ത്രി നല്‍കിയിട്ടുണ്ട്. എന്നാല്‍ കംബോഡിയയുടെ ഭാഗത്തു നിന്ന് ആത്മാര്‍ത്ഥമായ ശ്രമം ഉണ്ടാകണമെന്നാണ് തായ്‌ലന്‍ഡിന്റെ ആവശ്യം. ട്രംപിനോട് ചര്‍ച്ചയ്ക്ക് തയ്യറാണെന്നും വ്യക്തമാക്കുന്നുണ്ട്.
തായ്‌ലന്‍ഡിന്റെ നിലപാട് കംബോഡിയന്‍ പ്രധാനമന്ത്രിയെ അറിയിച്ചുവെന്നും ഇരു രാജ്യങ്ങളും അടിയന്തര വെടിനിര്‍ത്തലിനെ കുറിച്ച് ചര്‍ച്ചക്ക് തയ്യാറാണെന്നുമാണ് ട്രൂത്ത് പോസ്റ്റില്‍ ട്രംപ് പറയുന്നത്. സംഘര്‍ഷാവസ്ഥ അവസാനിച്ചാല്‍ മാത്രമേ യുഎസുമായുള്ള വ്യാപാര കരാര്‍ ചര്‍ച്ചകള്‍ മുന്നോട്ടുപോകുകയുള്ളൂ.
ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ സമാധാനത്തിനായി പ്രവര്‍ത്തിക്കാനായതില്‍ അഭിമാനമുണ്ടെന്നും ട്രംപ് പറഞ്ഞു.
അതേസമയം, സംഘര്‍ഷത്തില്‍ ഇതുവരെ 32 പേരെങ്കിലും കൊല്ലപ്പെട്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. 12 പേര്‍ കൊല്ലപ്പെട്ടെന്നാണ് കംബോഡിയ ഔദ്യോഗികമായി അറിയിക്കുന്നത്. ഏഴ് സാധാരണക്കാരും അഞ്ച് സൈനികരും കൊല്ലപ്പെട്ടതായാണ് കംബോഡിയന്‍ പ്രതിരോധ മന്ത്രാലയം വക്താവ് മാലി സോഷെറ്റ റിപ്പോര്‍ട്ടര്‍മാരോട് പറഞ്ഞത്. 50 ലേറെ കംബോഡിയന്‍ പൗരര്‍ക്കും 20ലേറെ പട്ടാളക്കാര്‍ക്കും പരിക്കേറ്റിട്ടുണ്ടെന്നും മാലി പറഞ്ഞു.
തായ്ലന്‍ഡില്‍ കുട്ടികളടക്കം 13 പേരും ആറ് സൈനികരുമാണ് രണ്ട് ദിവസത്തിനിടെ കൊല്ലപ്പെട്ടത്. ഇതുകൂടാതെ കംബോഡിയയുടെ ആക്രമണത്തില്‍ 29 തായ് സൈനികര്‍ക്കും 30 പൗരന്മാര്‍ക്കും പരിക്കേറ്റിട്ടുണ്ട്.
തായ്ലന്‍ഡിലെ സുരിന്‍ പ്രവിശ്യയും കംബോഡിയയിലെ ഒദ്ദാര്‍ മീഞ്ചെ പ്രവിശ്യയും പങ്കിടുന്ന അതിര്‍ത്തിയിലെ തര്‍ക്ക പ്രദേശമായ പ്രസാത് താ മോന്‍ തോം ക്ഷേത്രം സ്ഥിതി ചെയ്യുന്ന മേഖലയിലാണ് ഇരു രാജ്യങ്ങളുടെയും സൈനികര്‍ ഏറ്റുമുട്ടുന്നത്. തായ്‌ലന്‍ഡാണ് ആക്രമണം തുടങ്ങിയതെന്നാണ് കംബോഡിയയുടെ ആരോപണം. അതിര്‍ത്തി സമഗ്രതകള്‍ ലംഘിച്ചുള്ള തായ് സൈനികരുടെ പ്രകോപനമില്ലാത്ത കടന്നുകയറ്റത്തിനെതിരായ സ്വയം പ്രതിരോധമാണ് നടത്തിയതെന്നാണ് കംബോഡിയ പ്രതിരോധ മന്ത്രാലയത്തിന്റെ പ്രതികരണം.
ഒദ്ദാര്‍ മീഞ്ചെയിലെ പ്രസാത് താ മോന്‍ തോം, പ്രസാത് താ ക്രാബെ പ്രവിശ്യങ്ങളിലെ കംബോഡിയന്‍ സൈനിക കേന്ദ്രങ്ങളെ ആക്രമിച്ച തായ് സൈന്യം കൂടുതല്‍ മേഖലയിലേക്ക് ആക്രമണം വ്യാപിപ്പിക്കുകയായിരുന്നു എന്നാണ് കംബോഡിയന്‍ പ്രധാനമന്ത്രി ഹുന്‍ മാനെറ്റ് പറഞ്ഞത്. പ്രശ്നങ്ങള്‍ക്ക് സമാധാനപരമായ പരിഹാരം എന്ന നിലപാടാണ് കംബോഡിയ എല്ലായ്‌പ്പോഴും നിലനിര്‍ത്തിയിരുന്നത്. എന്നാല്‍ ഈ സാഹചര്യത്തില്‍ സായുധ പോരാട്ടത്തിനെതിരെ സായുധമായി തന്നെ പ്രതിരോധിക്കാതെ തരമില്ലാതായിരിക്കുന്നുവെന്നും ഹുന്‍ മാനെറ്റിനെ ഉദ്ധരിച്ച് എപി റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇക്കഴിഞ്ഞ രണ്ടുമാസക്കാലം തായ്‌ലന്‍ഡിലേക്കുള്ള പച്ചക്കറികള്‍ അടക്കം കയറ്റുമതി തടഞ്ഞ കംബോഡിയ, ഇന്റര്‍നെറ്റ് സേവനങ്ങളും ഊര്‍ജ ഇറക്കുമതിയും നിര്‍ത്തിവെച്ചിരുന്നു. ഒപ്പം ഇരുരാജ്യങ്ങളും അതിര്‍ത്തിയിലെ സൈനികശേഷിയും വര്‍ധിപ്പിച്ചു. സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ നയതന്ത്രബന്ധം പൂര്‍ണമായി വിച്ഛേദിച്ച തായ്‌ലന്‍ഡ്, അതിര്‍ത്തി അടച്ചിരുന്നു.