വാഷിങ്ടൺ: വൈറ്റ് ഹൗസിൽ വെടിവയ്പ് ഉണ്ടായ സംഭവം അപ്രതീക്ഷിതമെന്ന് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. അക്രമിയെ കീഴ്പ്പെടുത്തിയ യുഎസ് സീക്രട്ട് സർവീസിലെ ഉദ്യോഗസ്ഥരെ ട്രംപ് അഭിനന്ദിച്ചു. അക്രമിയുടെ ഫോട്ടോ ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ പങ്കുവച്ചു. അക്രമി പിടിയിലായെന്നും അയാൾ താമസിക്കുന്ന കാലിഫോർണിയയിലെ അപ്പാർട്ട്മെൻ്റ് കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്ന് സുരക്ഷാ ഉദ്യോഗസഥരും അറിയിച്ചു.
"അക്രമിയുടെ ലക്ഷ്യം ഞാനായിരുന്നു. സമൂഹത്തിൽ വലിയ ഇംപാക്ട് ഉണ്ടാക്കുന്നവരാണ് കൂടുതൽ വേട്ടയാടപ്പെടുക. ഇതുപോലുള്ള എന്തെങ്കിലും സംഭവിക്കുമ്പോൾ അത് എല്ലായ്‌പ്പോഴും ഞെട്ടിപ്പിക്കുന്നതാണ്. ആക്രമണം വളരെ പെട്ടെന്നായിരുന്നു. ചിന്തിക്കാൻ അധികം സമയമില്ലായിരുന്നു. ഇത്തരം രോഗികളെ, ഈ കൊള്ളക്കാരെ, ഈ ഭയങ്കര മനുഷ്യരെ... നമ്മുടെ ജീവിതത്തിൻ്റെ ഘടന മാറ്റാനും, നമ്മൾ ചെയ്യുന്ന കാര്യങ്ങളുടെ ഗതി മാറ്റാനും അനുവദിക്കുന്നത് എനിക്ക് ഇഷ്ടമല്ല,” ട്രംപ് പറഞ്ഞു.
വാഷിങ്ടൺ ഹിൽട്ടൺ ഹാളിൽ മാധ്യമ പ്രവർത്തകർക്കായി ഒരുക്കിയ ഡിന്നർ ചടങ്ങിനിടെയാണ് പുറത്ത് വെടിവയ്പ് ഉണ്ടായത്. ആർക്കും പരിക്കുകളോ ജീവാപായമോ സംഭവിച്ചിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം. അതേസമയം, ഒരു സൈനിക ഉദ്യോഗസ്ഥന് നേരെ അക്രമി വെടിയുതിർത്തെങ്കിലും അയാൾ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് ധരിച്ചിരുന്നതിനാൽ അപകടമൊന്നും സംഭവിച്ചില്ലെന്നും ട്രംപ് പറഞ്ഞു.
"അക്രമി പരിപാടി നടന്ന ഹാളിന് വളരെ അകലെ നിന്നാണ് വെടിയുതിർത്തത്. വളരെ അടുത്ത് നിന്നാണ് അക്രമി വെടിയുതിർത്തത്. എന്നാൽ ഉദ്യോഗസ്ഥന് പരിക്കേറ്റിട്ടില്ല. ഈ സുരക്ഷാ ഉദ്യോഗസ്ഥനെ പ്രശംസിക്കുന്നു. ഒന്നിലധികം ആയുധങ്ങളുമായി ഒരു സുരക്ഷാ ചെക്ക് പോയിൻ്റിലേക്ക് ഒരാൾ ചാടി വീഴുന്നത് കാണുന്നത് ഒരു തരത്തിൽ വളരെ മനോഹരമായിരുന്നു.. വളരെ മനോഹരമായ കാര്യമായിരുന്നു. എന്നാൽ സീക്രട്ട് സർവീസിലെ വളരെ ധീരരായ ചില അംഗങ്ങൾ അയാളെ വീഴ്ത്തി," ട്രംപ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.