
കാബൂള്‍: അഫ്ഗാനിസ്ഥാനിലെ ബഗ്രാം വ്യോമതാവളം തിരികെ വേണമെന്ന യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ആവശ്യം തള്ളി താലിബാന്‍. ഒരിഞ്ച് മണ്ണ് പോലും വിട്ടുനല്‍കില്ല. ഒരു കരാറിനും സാധ്യതയില്ലെന്നും അഫ്ഗാന്‍ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. വ്യോമതാവളം തിരികെ നല്‍കിയില്ലെങ്കില്‍ കടുത്ത ശിക്ഷ നല്‍കുമെന്നാണ് ട്രംപിന്റെ ഭീഷണി.
അഫ്ഗാനിസ്ഥാന്റെ സ്വാതന്ത്ര്യവും പ്രദേശിക സമഗ്രതയും അങ്ങേയറ്റം പ്രധാനപ്പെട്ടതാണെന്നും താലിബാന്‍ സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കി. വ്യോമതാവളം തിരികെ നല്‍കിയില്ലെങ്കില്‍ കടുത്ത ശിക്ഷ നല്‍കുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു. പിന്നാലെയാണ് മറുപടിയുമായി താലിബാന്‍ രംഗത്തെത്തിയത്.
കാബൂളിന്റെ വടക്ക് ഭാഗത്തുള്ള അഫ്ഗാനിസ്ഥാന്റെ ഏറ്റവും വലിയ വ്യോമതാവളമാണ് ബഗ്രാം. താലിബാനെതിരെയുള്ള 20 വര്‍ഷത്തെ യുദ്ധത്തില്‍ യുഎസ് പ്രവര്‍ത്തനങ്ങളുടെ കേന്ദ്രമായിരുന്നു. നാല് വര്‍ഷം മുമ്പ് അമേരിക്കന്‍ സൈന്യം ഉപേക്ഷിച്ച വ്യോമതാവളം തിരിച്ചു നല്‍കിയില്ലെങ്കില്‍ കടുത്ത ശിക്ഷ നേരിടേണ്ടി വരുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്.
ഏറ്റവും മോശപ്പെട്ട കാര്യങ്ങള്‍ സംഭവിക്കുമെന്ന ട്രംപിന്റെ മുന്നറിയിപ്പിനോട് അഫ്ഗാന്റെ ഒരിഞ്ച് മണ്ണ് പോലും വിട്ടു നല്‍കില്ലെന്നാണ് അഫ്ഗാനിസ്ഥാന്‍ പ്രതിരോധ മന്ത്രാലയത്തിലെ ചീഫ് സ്റ്റാഫ് ഫതീഹുദ്ദീന്‍ ഫിത്‌റത് പ്രതികരിച്ചത്. 'ചിലര്‍' ഒരു 'രാഷ്ട്രീയ കരാറിലൂടെ' താവളം തിരിച്ചു പിടിക്കാന്‍ ശ്രമിക്കുന്നുവെന്നായിരുന്നു ഫിത്‌റത്തിന്റെ പ്രതികരണം.
'ബഗ്രാം വ്യോമതാവളം തിരിച്ചുപിടിക്കുന്നതിനായി അഫ്ഗാനിസ്ഥാനുമായി ചര്‍ച്ചകളില്‍ ഏര്‍പ്പെട്ടതായി ചില ആളുകള്‍ അടുത്തിടെ പറഞ്ഞിരുന്നു. അഫ്ഗാനിസ്ഥാന്റെ ഒരിഞ്ച് മണ്ണില്‍ പോലും ഒരു കരാര്‍ സാധ്യമല്ല. ഞങ്ങള്‍ക്ക് അത് ആവശ്യമില്ലെന്നും ഫിത്‌റത്ത് പറഞ്ഞു. ഇതിനു പിന്നാലെയാണ് ഔദ്യോഗിക അറിയിപ്പ് ഉണ്ടായത്.
ചൈനയുടെ ആണവനിലയത്തോട് അടുത്തു നില്‍ക്കുന്ന സ്ഥലമാണ് ബഗ്രാം. ഇതേ കാരണത്താലാണ് വ്യോമതാവളം തിരിച്ചു വേണമെന്ന് അമേരിക്ക ആവശ്യപ്പെടുന്നതും. 1950-കളുടെ തുടക്കത്തില്‍ അന്നത്തെ സോവിയറ്റ് യൂണിയന്റെ സഹായത്തോടെയാണ് വ്യോമതാവളം നിര്‍മിച്ചത്. പിന്നീട് പത്ത് വര്‍ഷത്തോളം നീണ്ട സോവിയറ്റ് അധിനിവേശ കാലത്ത് ഇത് വികസിപ്പിച്ചു.
യുഎസ് പിന്തുണയില്‍ അഫ്ഗാന്‍ സര്‍ക്കാര്‍ ഭരിച്ചിരുന്ന കാലത്ത് 2010-ല്‍ ഡയറി ക്വീന്‍, ബര്‍ഗര്‍ കിംഗ് തുടങ്ങിയ ഔട്ട്‌ലെറ്റുകള്‍ ഉള്‍പ്പെടെ സൂപ്പര്‍മാര്‍ക്കറ്റുകളും സ്ഥാപനങ്ങളും ഇവിടെ പ്രവര്‍ത്തനം തുടങ്ങി. നാല് വര്‍ഷം മുമ്പാണ് അമേരിക്കന്‍ സൈന്യം ഇവിടെ നിന്ന് പിന്‍വാങ്ങിയത്. വ്യാഴാഴ്ച ബ്രിട്ടനിലെ സന്ദര്‍ശനത്തിനിടയിലാണ് ട്രംപ് വീണ്ടും അവകാശ വാദം ഉന്നയിച്ചത്.