ധാക്ക: ആരുമായും ശത്രുതയോ വഴക്കോ ഇല്ലാത്ത തൻ്റെ ഭർത്താവിനെ എന്തിനാണ് ആക്രമിച്ചതെന്ന ചോദ്യവുമായി ഖോകോൺ ചന്ദ്ര ദാസിൻ്റെ ഭാര്യ സീമ. ഡിസംബർ 31നാണ് ബംഗ്ലാദേശ് വ്യാപാരിയായ ഖോകോൺ ചന്ദ്ര ദാസ് കട അടച്ചതിന് ശേഷം വീട്ടിലേക്ക് വരും വഴി ഒരു സംഘം തടഞ്ഞുനിർത്തി ആക്രമിച്ചത്. പോകുന്ന ഓട്ടോറിക്ഷ തടഞ്ഞുനിർത്തിയാണ് സംഘം ചന്ദ്ര ദാസിനെ ആക്രമിച്ചത്. ദാസിനെ കുത്തിപ്പരിക്കേൽപ്പിച്ച ശേഷം തലയിലൂടെ പെട്രോൾ ഒഴിച്ച് തീകൊളുത്തുകയായിരുന്നു.
എന്തുകൊണ്ടാണ് യാതൊരു കാരണവുമില്ലാതെ തന്റെ ഭർത്താവിനെ ആക്രമിച്ചതെന്ന് മനസിലാകുന്നില്ലെന്നും സീമ പ്രതികരിച്ചു. "എന്റെ ഭർത്താവ് എല്ലാ രാത്രിയിലും കട അടച്ച്, അന്നത്തെ വിൽപ്പനയിൽ നിന്നുള്ള പണവുമായി വീട്ടിലേക്ക് മടങ്ങുകയാണ് പതിവ്. ബുധനാഴ്ച രാത്രിയാണ് അദ്ദേഹം ആക്രമിക്കപ്പെട്ടത്. അക്രമികളിൽ രണ്ട് പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്," സീമ പ്രതികരിച്ചു.
അതേസമയം, കേസിൽ റബ്ബി, സൊഹാഗ് എന്നീ രണ്ട് പേരെ പ്രതി ചേർത്തിട്ടുണ്ടെന്ന് ദാമുദ്യ പൊലീസ് സ്റ്റേഷൻ ഓഫീസർ ഇൻ ചാർജ് മുഹമ്മദ് റബിയുൾ ഹഖ് പറഞ്ഞു. മൂർച്ചയുള്ള ആയുധങ്ങൾ ഉപയോഗിച്ച് അവർ ദാസിനെ ആക്രമിക്കുകയും തുടർന്ന് തലയിൽ പെട്രോൾ ഒഴിച്ച് തീകൊളുത്തുകയുമായിരുന്നു എന്നും ഹഖ് കൂട്ടിച്ചേർത്തു.
ചന്ദ്രദാസ് ഇപ്പോഴും അതീവ ഗുരുതരാവസ്ഥയിലാണ്. കേർഭംഗ ബസാറിൽ മെഡിസിൻ, മൊബൈൽ ബാങ്കിംഗ് ബിസിനസ് നടത്തുന്ന ദാസ്, ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് ധാക്കയിൽ ചികിത്സയിലാണ്.
കഴിഞ്ഞ ദിവസം ബംഗ്ലാദേശിൽ സമാനമായി മോഷണക്കുറ്റം ആരോപിച്ച് യുവാവിനെ തല്ലിക്കൊന്നിരുന്നു.