

ഇറാൻ- ഇസ്രയേൽ യുദ്ധത്തിനിടെ അയൽരാജ്യങ്ങൾക്ക് നേരെ ആക്രമണം തുടർന്ന് ഇറാൻ. ദുബായ് ഇൻ്റർനാഷണൽ വിമാനത്താവളത്തിൽ ഇന്നും ഡ്രോൺ ആക്രമണം നടന്നതിനെ തുടർന്ന് സർവീസുകൾ താൽക്കാലികമായി നിർത്തിവച്ചു.
വിമാനത്താവളത്തിൽ ഡ്രോൺ ഇടിക്കുന്നതിൻ്റെ ദൃശ്യങ്ങളും തുടർന്ന് പ്രദേശമാകെ പുര നിറയുന്നതിൻ്റേയും ദൃശ്യങ്ങളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. വിമാനത്താവളത്തിനുള്ളിൽ വിമാനങ്ങൾക്കായി കാത്തുനിന്ന യാത്രക്കാർ മുന്നറിയിപ്പ് ലഭിച്ചതിനെത്തുടർന്ന് വിമാനത്താവളത്തിലെ ട്രെയിൻ തുരങ്കങ്ങളിലേക്ക് ഓടി അഭയം കണ്ടെത്തിയതായും എപി റിപ്പോർട്ട് ചെയ്തു.
ആക്രമണത്തെ തുടർന്ന് ദുബായിലേക്കും തിരിച്ചുമുള്ള എല്ലാ വിമാന സർവീസുകളും ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിർത്തിവച്ചതായി എമിറേറ്റ്സ് പ്രഖ്യാപിക്താകുകയും അധികം താമസിയാതെ അറിയിപ്പ് പിൻവലിക്കുകയും ചെയ്തു.
കഴിഞ്ഞയാഴ്ച യുദ്ധം ആരംഭിച്ചതുമുതൽ ഇറാൻ നിരന്തരം ലക്ഷ്യമിടുന്ന നഗരങ്ങളാണ് ദുബായിയും അബുദാബിയും. ലക്ഷ്യസ്ഥാനത്തെത്തുന്നതിന് മുമ്പ് തടയപ്പെട്ട മിസൈലുകളുടെയോ ഡ്രോണുകളുടെയോ അവശിഷ്ടങ്ങൾ ദുബായിൽ പലയിടങ്ങളിലും തീയോ പുകയോ ഉണ്ടാകുവാൻ കാരണമായിട്ടുണ്ട്.
ദുബായിൽ പുതിയ സ്ഫോടനങ്ങൾ നടന്ന് മണിക്കൂറുകൾക്ക് ശേഷം, ഇറാനെ ലക്ഷ്യം വച്ചുള്ള ആക്രമണങ്ങൾ ഈ രാജ്യങ്ങളിൽ നിന്ന് ഉണ്ടാകുന്നതുവരെ അയൽ ഗൾഫ് രാജ്യങ്ങൾക്കെതിരായ ആക്രമണം താൽക്കാലികമായി നിർത്തിവയ്ക്കാൻ ടെഹ്‌റാൻ തീരുമാനിച്ചതായി ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ പ്രഖ്യാപിച്ചു. യുഎസും ഇസ്രായേലും ആക്രമണം ശക്തമാക്കിയിട്ടും ഇറാന് മറ്റ് രാജ്യങ്ങളെ ആക്രമിക്കാൻ ഉദ്ദേശ്യമില്ലെന്ന് പറഞ്ഞ മസൂദ് ആക്രമണങ്ങളിൽ ഗൾഫ് രാജ്യങ്ങളോട് ക്ഷമാപണം നടത്തുകയും ചെയ്തു.