

ടെഹ്‌റാൻ: ഹോർമുസ് കടലിടുക്ക് വഴിയുള്ള സമുദ്ര ഗതാഗതം നിയന്ത്രിക്കുന്നതിന് പുതിയ സംവിധാനം ആസൂത്രണം ചെയ്യാൻ ഇറാൻ. ഇറാൻ പാർലമെന്റിന്റെ ദേശീയ സുരക്ഷാ സമിതി തലവൻ ഇബ്രാഹിം അസീസിയെ ഉദ്ധരിച്ച് റോയിട്ടേഴ്‌സാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. നിർദിഷ്ട സംവിധാനത്തിന് കീഴിൽ നൽകുന്ന പ്രത്യേക സേവനങ്ങൾക്ക് "ആവശ്യമായ ഫീസ്" ഈടാക്കാൻ ഇറാൻ പദ്ധതിയിട്ടിട്ടുണ്ടെന്ന് ഇബ്രാഹിം അസീസി വിശദീകരിച്ചു.
ഈ സംവിധാനത്തിലൂടെ ഹോർമുസിലെ സേവനങ്ങൾക്ക് ഇറാൻ പണം ഈടാക്കുമെന്നും തങ്ങളുമായി സഹകരിക്കുന്ന രാജ്യങ്ങളുടെ കപ്പലുകൾ മാത്രമേ കടത്തിവിടുകയുള്ളൂ എന്നും ഭരണകൂടം വ്യക്തമാക്കി. ഹോർമുസ് കടലിടുക്ക് തുറക്കുന്നതിനായി ഇറാനെതിരെ സൈനിക നടപടിയെ പിന്തുണച്ച രാജ്യങ്ങൾക്ക് മുന്നിൽ പാത തുറക്കില്ലെന്നും ഇബ്രാഹിം അസീസി പറഞ്ഞു.
കൂടുതൽ വിവരങ്ങൾ ഉടൻ പ്രഖ്യാപിക്കുമെന്നും ഇബ്രാഹിം അസീസി പറഞ്ഞു. അതേസമയം ഹോർമുസിൽ നിയന്ത്രണങ്ങൾ കടുപ്പിക്കാൻ ഇറാൻ ശ്രമിക്കുന്നതിനിടെ കൂടുതൽ കപ്പലുകൾ കടത്തിവിടുകയും ചെയ്യുന്നുണ്ട്. ചൈനയ്ക്ക് പിന്നാലെ പാകിസ്ഥാൻ, ജപ്പാൻ എന്നീ രാജ്യങ്ങളുടെ കപ്പലുകളാണ് ഇതിനോടകം ഇറാൻ കടത്തിവിട്ടിരിക്കുന്നത്.