

ടെഹ്റാൻ: ഹോർമുസ് കടലിടുക്കിന് സമീപമുള്ള ഇറാൻ്റെ സൈനിക ലക്ഷ്യസ്ഥാനങ്ങൾക്ക് നേരെ യുഎസ് ശക്തമായ സൈനിക ആക്രമണം നടത്തി. സൈന്യത്തിൻ്റെ അപ്പാച്ചെ ഹെലികോപ്റ്റർ ഇറാൻ വെടിവെച്ചിട്ടതായി യുഎസ് പ്രസിഡൻ്റ് വ്യക്തമാക്കിയതിന് പിന്നാലെയാണ് ആക്രമണം. ഇതോടെ പശ്ചിമേഷ്യൻ സംഘർഷം കൂടുതൽ രൂക്ഷമായിരിക്കുകയാണ്.
ഹോർമുസിൽ ഹെലികോപ്റ്റർ വെടിവെച്ചിട്ടതിനുള്ള പ്രതികാര നടപടിയാണിതെന്ന് യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് പറഞ്ഞു. മനപൂർവം ആക്രമിച്ചതല്ലെന്നാണ് ഇറാൻ്റെ വാദം. ഇറാൻ്റെ ഭാഗത്ത് നിന്നുണ്ടായ കടന്ന് കയറ്റത്തിനുള്ള കൃത്യമായ മറുപടിയാണ് ഈ സൈനിക നടപടിയെന്ന് യുഎസ് സൈന്യം അറിയിച്ചു.
ഇറാൻ്റെ ആക്രമണ ഡ്രോൺ ഉപയോഗിച്ചാണ് അപ്പാച്ചെ ഹെലികോപ്റ്റർ തകർത്തതെന്നാണ് റിപ്പോർട്ട്. ഹെലികോപ്റ്ററിൽ ഉണ്ടായിരുന്ന രണ്ട് യുഎസ് പൈലറ്റുമാരും പരിക്കുകളൊന്നുമില്ലാതെ രക്ഷപ്പെട്ടു.
ഹോർമുസ് കടലിടുക്കിന് ചുറ്റുമുള്ള ഇറാൻ്റെ നിരവധി വ്യോമ പ്രതിരോധ സംവിധാനങ്ങളെയും റഡാർ സംവിധാനങ്ങളെയും യുഎസ് സൈന്യം ലക്ഷ്യമിട്ടതായും വിവരമുണ്ട്. തെക്കൻ ഇറാനിൽ ഉടനീളം ശക്തമായ സ്ഫോടനങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ബുധനാഴ്ച പുലർച്ചെയോടെ തെക്കൻ ഇറാൻ്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ സ്ഫോടനങ്ങൾ നടന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നു. തുറമുഖ നഗരമായ ബന്ദർ അബ്ബാസിലും സ്ഫോടനങ്ങൾ ഉണ്ടായതായി അന്താരാഷ്ട്ര വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. സിരിക്കിൽ മിസൈൽ പതിച്ചതായും ഖേഷം ദ്വീപിന് നേരെ ആക്രമണമുണ്ടായതായും ഇറാൻ്റെ ഔദ്യോഗിക മാധ്യമങ്ങളും സ്ഥിരീകരിച്ചിട്ടുണ്ട്.