

ആവശ്യമെങ്കിൽ ഇറാനെതിരായ സൈനിക നീക്കം പുനരാരംഭിക്കാൻ തയ്യാറാണെന്ന ഭീഷണിയുമായി ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്സ്. കൂടുതൽ ശക്തമായി ആക്രമിക്കുമെന്നാണ് ഭീഷണി.
ഏപ്രിലിലെ വെടിനിർത്തൽ പ്രഖ്യാപിക്കുകയും പിന്നീട് ജൂണിൽ യുഎസ്-ഇറാൻ കരാർ ഒപ്പിട്ടതിനും ശേഷം വീണ്ടും യുദ്ധം പൂർണരൂപത്തിലേക്ക് കടന്നു വരുമെന്ന ഭയം ഉയർത്തിക്കൊണ്ട് അമേരിക്കയും ഇറാനും തമ്മിൽ പുതിയ പോരാട്ടം പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലെയാണ് ഇസ്രയേലിൻ്റെ ഭാഗത്തു നിന്നുമുള്ള പുതിയ പരാമർശം.
ഇസ്രായേൽ ഇറാനെതിരെ നടത്തിയ രണ്ട് മുൻ സൈനിക നീക്കങ്ങളിലൂടെ ഇറാനെ ദുർബലപ്പെടുത്തിയെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും അഭിപ്രായപ്പെട്ടു. എന്നാൽ സംഘർഷം ഇതുവരെ അവസാനിച്ചിട്ടില്ലെന്നും അദ്ദേഹം സമ്മതിച്ചു."ഇറാൻ മുമ്പത്തേക്കാളും ദുർബലമാണ്, അതേസമയം ഇസ്രയേൽ മുമ്പത്തേക്കാളും ശക്തമാണ്" നെതന്യാഹു അവകാശപ്പെട്ടു.
ഫെബ്രുവരി 28 ന് അമേരിക്കയും ഇസ്രയേലും ഇറാനെതിരെ വ്യോമാക്രമണം നടത്തിയതോടെയായിരുന്നു സംഘർഷത്തിൻ്റെ തുടക്കം. ആദ്യ ആക്രമണത്തിൽ ഇസ്ലാമിക് റിപ്പബ്ലിക്കിൻ്റെ പരമോന്നത നേതാവായ ആയത്തൊള്ള അലി ഖമനേയിയും മറ്റ് മുതിർന്ന ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടു.2025 ജൂണിൽ 12 ദിവസത്തെ യുദ്ധത്തിനുശേഷം, ഇറാനെതിരെ ഇസ്രായേൽ നടത്തുന്ന രണ്ടാമത്തെ സൈനിക നടപടിയായിരുന്നു ഇത്. ഇപ്പോൾ അലി ഖമനേയിയുടെ സംസ്കാര ചടങ്ങുകൾ നടക്കുന്നതിനിടെയാണ് യുഎസ് രണ്ടാമതും ആക്രമണം തുടങ്ങിയിട്ടുള്ളത്.