
ഗാസ സിറ്റി പിടിച്ചടക്കാനുള്ള സൈനിക നടപടി ആരംഭിച്ചതായി ഇസ്രയേൽ സൈന്യം. 60,000 കരുതൽ സൈനികരോട് ഉടൻ ജോലിയിൽ പ്രവേശിക്കാൻ നിർദേശം നൽകി. ഹമാസ് അംഗീകരിച്ച പുതിയ വെടിനിര്‍ത്തല്‍ വ്യവസ്ഥകളില്‍ മധ്യസ്ഥ രാജ്യങ്ങള്‍ ഇസ്രയേലിൻ്റെ പ്രതികരണം കാത്തിരിക്കുമ്പോഴാണ് നീക്കം.
ഗാസ സിറ്റി പിടിച്ചെടുക്കാനുള്ള സൈനിക നടപടി ബുധനാഴ്ച ആരംഭിച്ചതായി ഇസ്രയേൽ സൈന്യം പറയുന്നു. സെയ്തൂൺ, ജബാലിയ പ്രദേശങ്ങളിൽ കൂടുതൽ സൈന്യത്തെ വിന്യസിച്ചു . ഇസ്രയേൽ സുരക്ഷാ മന്ത്രിസഭയുടെ പദ്ധതിക്ക് പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്സ് ബുധനാഴ്ച അംഗീകാരം നൽകിയിരുന്നു. പിന്നാലെ 60,000 കരുതൽ സൈനികരോട് ഉടൻ ജോലിയിൽ പ്രവേശിക്കാനും സൈന്യം നിർദേശിച്ചു.
ഇപ്പോൾ സംഘർഷ മേഖലയിലുള്ള കരുതൽ സൈനികരുടെ സേവന കാലാവധി നീട്ടുകയും ചെയ്തു. ഗാസ സിറ്റിയിൽ നിന്ന് പലസ്തീനികളോട് ഗാസയുടെ തെക്ക് ഭാഗത്തേക്ക് ഒഴിഞ്ഞുപോകാൻ ഇസ്രയേൽ സൈന്യം നിർദേശം നൽകിയിട്ടുണ്ട്.
ലോക രാജ്യങ്ങളുടെ എതിർപ്പ് അവഗണിച്ചുള്ള ഇസ്രയേൽ നീക്കത്തെ പല സഖ്യകക്ഷികളും അപലപിച്ചു. നീക്കം ഇരു കൂട്ടർക്കും ദുരിതം വിതയ്ക്കുമെന്നും അവസാനിക്കാത്ത സംഘർഷത്തിലേക്ക് മേഖലയെ നയിക്കുമെന്നും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോ പറഞ്ഞു. ഇസ്രയേൽ നീക്കം സാഹചര്യം കൂടുതൽ വഷളാക്കുമെന്നും ശത്രുത രൂക്ഷമാക്കുമെന്നും അന്താരാഷ്ട്ര റെഡ് ക്രോസ് കമ്മിറ്റിയും പ്രതികരിച്ചു.
60 ദിവസത്തെ വെടിനിര്‍ത്തലിനും രണ്ടുഘട്ടമായി ബന്ദികളെ വിട്ടയക്കുന്നതിനുമുള്ള കരാർ ഹമാസ് അംഗീകരിച്ചതിന് പിന്നാലെയാണ് ഗാസ പിടിച്ചടാക്കാനുള്ള ശ്രമങ്ങൾ ഇസ്രയേൽ ആരംഭിച്ചിരിക്കുന്നത്. യുഎസ് പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് മുന്നോട്ടുവച്ച ഒരു നിർദേശങ്ങളെ അടിസ്ഥാനമാക്കിയാണ് വെടിനിർത്തൽ കരാർ.
60 ദിവസത്തെ താൽക്കാലിക വെടിനിർത്തലിന്റെ ഭാഗമായി, ഹമാസ് ബന്ദികളാക്കിയ 50 ഇസ്രയേൽ പൗരൻമാരിൽ, ജീവിച്ചിരിപ്പുണ്ടെന്ന് വിശ്വസിക്കുന്ന പകുതിയോളം പേരെ രണ്ട് ഘട്ടങ്ങളിലായി മോചിപ്പിക്കും. ഈ സമയം സ്ഥിരമായ വെടിനിർത്തൽ, ഇസ്രയേൽ സൈന്യത്തെ പിൻവലിക്കൽ എന്നിവയെക്കുറിച്ചുള്ള ചർച്ചകൾ നടക്കുമെന്നാണ് സൂചന. അതിനിടെ, ഗാസയിൽ ബുധനാഴ്ച നടന്ന ആക്രമണങ്ങളില്‍ 25 പേര്‍ മരിച്ചു. ഇതോടെ സംഘർഷത്തിൽ ഗാസയിൽ മരിച്ചവരുടെ എണ്ണം 62,122 ആയി.