

പുറത്താക്കപ്പെട്ട ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്കെതിരായ വിധി ഇന്ന് വരാനിരിക്കെ പ്രതികരണവുമായി ഷെയ്ഖ് ഹസീനയുടെ മകൻ."വിധി എന്തായിരിക്കുമെന്ന് ഞങ്ങൾക്ക് കൃത്യമായി അറിയാം. അവർ അത് ടെലിവിഷനിൽ സംപ്രേഷണം ചെയ്യും.അവരെ കുറ്റവാളിയാക്കാൻ പോവുകയാണ്, വധശിക്ഷ വിധിക്കാനും സാധ്യതയുണ്ട്"
'അവർക്ക് എൻ്റെ അമ്മയെ എന്തുചെയ്യാൻ കഴിയും? എൻ്റെ അമ്മ ഇന്ത്യയിൽ സുരക്ഷിതയാണ്. ഇന്ത്യ അവർക്ക് പൂർണ്ണ സുരക്ഷ നൽകുന്നു'.-സജീദ് പറഞ്ഞു. റോയിട്ടേഴ്സിന് നൽകിയ അഭിമുഖത്തിലായിരുന്നു സജീദിൻ്റെ പരാമർശം.
2024-ൽ വിദ്യാർഥികളുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധങ്ങളെ മാരകമായി അടിച്ചമർത്തിയതിനാണ് 78 കാരിയായ ഹസീനയ്ക്കെതിരെ കുറ്റം ചുമത്തിയിരിക്കുന്നത്. അന്ന് നടന്ന സംഘർഷത്തിനിടെ 1400 ഓളം പേരാണ് മരിച്ചത്. 1971 ലെ സ്വാതന്ത്ര്യസമരത്തിനുശേഷം ബംഗ്ലാദേശിലുണ്ടായ ഏറ്റവും വലിയ രാഷ്ട്രീയ അക്രമമായിരുന്നു ഇത്.
ലോകത്തിലെ ഏറ്റവും വലിയ വസ്ത്ര കയറ്റുമതിക്കാരിൽ ഒന്നായ ബംഗ്ലാദേശിൻ്റെ വ്യവസായത്തെ വരെ ബാധിച്ച ഒന്നായിരുന്നു ഈ പ്രതിഷേധം. അവാമി ലീഗിൻ്റെ പങ്കാളിത്തത്തോടെ ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ഒരു സർക്കാർ അധികാരത്തിൽ വന്നില്ലെങ്കിൽ തങ്ങൾ അപ്പീൽ നൽകില്ലെന്നും വാസെദ് വ്യക്തമാക്കി.
പ്രതിഷേധം ശക്തമായതിനെ തുടർന്ന് ബംഗ്ലാദേശിൽ നിന്നും പലായനം ചെയ്ത ഷേയ്ഖ് ഹസീന നിലവിൽ ഇന്ത്യയിൽ രാഷ്ട്രീയ അഭയം തേടിയിരിക്കുകയാണ്. ഹസീനയെ കൈമാറണമെന്ന് ഇടക്കാല സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ഇന്ത്യ ഇതുവരെ അഭ്യർഥനയോട് പ്രതികരിച്ചിട്ടില്ല.
കേസിലെ വിധിയ്ക്ക് മുന്നോടിയായി നടക്കുന്ന അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ധാക്ക ഉൾപ്പെടെ നാല് ജില്ലകളിൽ അതിർത്തി രക്ഷാ സേന ബംഗ്ലാദേശ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. ഇതിന് പുറമേ അക്രമാസക്തരായ പ്രതിഷേധക്കാരെ വെടിവയ്ക്കാനും പൊലീസിന് നിർദേശം നൽകിയിട്ടുണ്ട്.
അവാമി ലീഗില്ലാതെ തെരഞ്ഞെടുപ്പ് നടത്താൻ അനുവദിക്കില്ലെന്നും പ്രതിഷേധങ്ങൾ കൂടുതൽ ശക്തമാക്കുമെന്നും വാസെദ് കൂട്ടിച്ചേർത്തു. ബംഗ്ലാദേശ് കൂടുതൽ സംഘർഷത്തിലേക്ക് നീങ്ങിയേക്കാമെന്നും വാസെദ് മുന്നറിയിപ്പ് നൽകി.