വാഷിങ്ടൺ:സുനിത വില്യംസിന് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ അധികകാലം ചെലവഴിക്കേണ്ടി വന്നതിൽ തെറ്റുപറ്റിയെന്ന് സമ്മതിച്ച് നാസ. എൻജിനീയറിങ്ങിലും നേതൃത്വത്തിലും പിഴവ് പറ്റിയെന്ന് പറയുന്ന റിപ്പോർട്ടിൽ 'ടൈപ്പ് എ -അപകടം' എന്നാണ് സംഭവത്തെപ്പറ്റി വിശദീകരിക്കുന്നത്. കൊളംബിയ സ്പേസ് ഷട്ടിൽ ദുരന്തത്തിന്റെ വിഭാഗത്തിലാണ് ഈ ദൗത്യവും ഉൾപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് 311 പേജുള്ള റിപ്പോർട്ട് നാസ പുറത്തുവിട്ടത്.
2024 ജൂണിലെ വിക്ഷേപണത്തിന് തൊട്ടുപിന്നാലെയാണ് പ്രശ്‌നങ്ങൾ ആരംഭിച്ചത്. റോക്കറ്റ് പറത്താൻ ആവശ്യമായ ത്രസ്റ്റ് സൃഷ്ടിക്കുന്ന ബഹിരാകാശ പേടക പ്രൊപ്പൽഷൻ സിസ്റ്റം പരാജയപ്പെടാൻ തുടങ്ങിയതോടെയാണ് പ്രശ്‌നങ്ങൾ ആരംഭിച്ചത്. ത്രസ്റ്ററുകൾ അഥവാ മിനി എഞ്ചിനുകൾ ചത്തു, ഹീലിയം ചോർച്ച വാഹനത്തിന്റെ സഞ്ചാരത്തെ പ്രതികൂലമായി ബാധിച്ചു. യാത്രികർക്ക് സുരക്ഷിതമായി ഷിപ്പിലെത്താനായെങ്കിലും സാങ്കേതികമായി വലിയ നാശനഷ്ടങ്ങൾ സംഭവിച്ചതായും റിപ്പോർട്ടിൽ പറയുന്നു.
വെറും എട്ടോ പത്തോ ദിവസത്തെ ദൗത്യത്തിനായി ബഹിരാകാശ നിലയത്തിലേക്ക് എത്തിയവർ പിന്നെ ഭൂമിയിലെത്തുന്നത് ഒൻപതി മാസത്തിന് ശേഷമാണ്. 2024 ജൂൺ അഞ്ചിനാണ് ബോയിങ് സ്റ്റാര്‍ലൈനര്‍ പേടകത്തിന്റെ മനുഷ്യരെ വഹിച്ചുള്ള ആദ്യ പരീക്ഷണ ദൗത്യത്തിന്റെ ഭാഗമായി സുനിത വില്യംസും, ബുച്ച് വില്‍മോറും ബഹിരാകാശ നിലയിത്തിലെത്തിയത്. നാസയുടെ കണക്കനുസരിച്ച് സുനിത വില്യംസും സംഘവും 900 മണിക്കൂർ ഗവേഷണം പൂർത്തിയാക്കി. 62 മണിക്കൂർ ബഹിരാകാശ നടത്തം സുനിത നിർവഹിച്ചതായും നാസ സ്ഥിരീകരിച്ചു.
2003ലെ കൊളംബിയ സ്പേസ് ഷട്ടിൽ ദുരന്തത്തിന്റെ അതേ വിഭാഗത്തിലുള്ള ദുരന്തമാണിത്. സമാനമായ പിശകുകൊണ്ടാണ് അന്ന് ഭൂമിയിലേക്കുള്ള മടക്കയാത്രയിൽ ഇന്ത്യൻ വംശജയായ കൽപന ചൌള സഞ്ചരിച്ച ബഹിരാകാശ പേടകം പൊട്ടിത്തെറിക്കുന്നത്. ദുരന്തത്തിൽ കൽപന ഉൾപ്പടെ ഏഴ് പേർ കൊല്ലപ്പെട്ടിരുന്നു. ബോയിംഗ് സ്റ്റാർലൈനർ ദൗത്യത്തെ ഒരു ടൈപ്പ് എ അപകടം എന്ന് പ്രഖ്യാപിക്കുന്നതിലൂടെ, നാസ അതിനെ കൊളംബിയ സ്പേസ് ഷട്ടിൽ ദുരന്തത്തിന്റെ വിഭാഗത്തിൽ ഉൾപ്പെടുത്തുകയാണ്.