ഇറാന്റെ ആക്രമണം നടന്ന ബാത് യാം സന്ദർശിച്ച് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഇസ്രയേല്‍ പ്രസിഡന്റ് ഐസക് ഹെർസോഗും പ്രധാനമന്ത്രിക്കൊപ്പം സ്ഥലം സന്ദർശിച്ചു. ബാത് യാമിലെ കെട്ടിടങ്ങള്‍ക്ക് നേരെയുണ്ടായ ഇറാന്‍ മിസൈല്‍ ആക്രമണത്തില്‍ ആറ് ഇസ്രയേലികളാണ് കൊല്ലപ്പെട്ടത്. നിരവധി പേർക്ക് ആക്രമണത്തില്‍ പരിക്കുമേറ്റു.
സിവിലിയന്മാരെ കൊന്നതിന് ഇറാൻ വളരെ വലിയ വില നൽകേണ്ടിവരുമെന്ന് സന്ദർശനത്തിന് ശേഷം മാധ്യമങ്ങളെ കണ്ട നെതന്യാഹു പറഞ്ഞു. “ഒരു അസ്തിത്വ പോരാട്ടം നടത്തുന്നതിനാലാണ് നമ്മള്‍ ഇപ്പോള്‍ ഇവിടെയെത്തി നില്‍ക്കുന്നത്. ഇസ്രയേലിലെ ഓരോ പൗരനും ഇപ്പോൾ അത് മനസ്സിലായിട്ടുണ്ടെന്ന് ഞാൻ കരുതുന്നു," നെതന്യാഹു കൂട്ടിച്ചേർത്തു.
ഇറാന്റെ മിസൈല്‍ ആക്രമണത്തില്‍ ബാത് യാമിലെ നിരവധി വീടുകള്‍ക്ക് നാശനഷ്ടങ്ങള്‍ സംഭവിച്ചതായി സ്ഥലം സന്ദർശിച്ച പ്രസിഡന്റ് ഐസക് ഹെർസോഗ് ചൂണ്ടിക്കാട്ടി. “ഇസ്രയേലിന്റെ ചരിത്രത്തിലെ വളരെ പ്രധാനപ്പെട്ട ഒരു നിമിഷമാണിത്. നമുക്ക് എല്ലായ്‌പ്പോഴും ഉള്ള വൈകാരികവും മാനസികവുമായ പ്രതിരോധശേഷി നാം കാണിക്കണം,” ഹെർസോഗ് പറഞ്ഞു. ഇറാനിയൻ ആക്രമണത്തിൽ ഒറ്റരാത്രികൊണ്ട് നാല് സ്ത്രീകൾ കൊല്ലപ്പെട്ട തമ്രയും പ്രസിഡന്റ് സന്ദർശിക്കുമെന്ന് വാർത്തകള്‍ വന്നിരുന്നു. എന്നാല്‍, ഈ സന്ദർശനത്തെപ്പറ്റി ഐസക് ഹെർസോഗ് പരാമർശിച്ചില്ല.
മധ്യ ഇസ്രയേലില്‍ ഇറാന്‍ മിസൈല്‍ വർഷിക്കാന്‍ ആരംഭിച്ചതിനു പിന്നാലെ ബെഞ്ചമിന്‍ നെതന്യാഹു രാജ്യം വിട്ട് ഗ്രീസിലേക്ക് മാറിയെന്ന തരത്തിലുള്ള വാർത്തകള്‍ പ്രചരിച്ചിരുന്നു. നെതന്യാഹുവിന്റെ ഔദ്യോഗിക വിമാനമായ 'വിംഗ് ഓഫ് സിയോൺ' വെള്ളിയാഴ്ച ഗ്രീസിലെ ഏഥൻസിലെ ഫ്ലൈറ്റ് ഇൻഫർമേഷൻ റീജിയനിൽ ലാന്‍ഡ് ചെയ്തതാണ് ഇത്തരം വാർത്തകള്‍ക്ക് കാരണമായത്. എന്നാല്‍, ഗ്രീസിലെ ഇസ്രയേൽ അംബാസഡറെ എത്തിച്ച ശേഷം വിമാനം അവിടെ തുടരുകയായിരുന്നു. ടെൽ അവീവ് വിമാനത്താവളത്തിലേക്കും തിരിച്ചുമുള്ള വാണിജ്യ വിമാന ഗതാഗതം നിർത്തിവച്ചതിനെത്തുടർന്നാണ് ഇത്തരംമൊരു സാഹചര്യമുണ്ടായത്.