

ഏത് നിമിഷവും ആക്രമണം നടത്താൻ നിരവധി ചാവേറുകൾ തയ്യാറാണെന്ന് അവകാശപ്പെടുന്നതായ നിരോധിത ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദിൻ്റെ തലവൻ മസൂദ് അസ്ഹറിൻ്റേതെന്ന് ആരോപിക്കപ്പെടുന്ന ഓഡിയോ സന്ദേശം പുറത്ത്.
'ഒന്നോ രണ്ടോ അല്ല, ആയിരത്തിലധികം ചാവേർ ബോംബർമാർ ഇന്ത്യയെ ആക്രമിക്കാൻ തയ്യാറാണെന്നും ഇന്ത്യയിലേക്ക് നുഴഞ്ഞു കയറാൻ അനുവദിക്കണമെന്ന് തന്നോട് സമ്മർദം ചെലുത്തുന്നതായും അസ്ഹറിൻ്റേതായി പ്രചരിക്കുന്ന ഓഡിയോയിൽ കേൾക്കാം. തൻ്റെ ഗ്രൂപ്പിലെ ചാവേർ പോരാളികളുടെ എണ്ണം പരസ്യമാക്കിയാൽ ലോകം ഞെട്ടുമെന്നും ഓഡിയോയിൽ അസ്ഹർ സൂചന നൽകുന്നുണ്ട്.
ഈ ചാവേറുകൾ ആക്രമണങ്ങൾ നടത്താനും അവരുടെ ലക്ഷ്യത്തിനുവേണ്ടി രക്തസാക്ഷിത്വം വരിക്കാനും വളരെയധികം പ്രചോദിതരാണെന്നും അസ്ഹർ ഓഡിയോയിൽ അവകാശപ്പെടുന്നു. എന്നാൽ ഓഡിയോ റെക്കോർഡിംഗിൻ്റെ തീയതിയോ ആധികാരികതയോ പരിശോധിക്കപ്പെട്ടിട്ടില്ല.
വർഷങ്ങളായി ഇന്ത്യയ്‌ക്കെതിരെ പ്രകോപനപരമായ പ്രസ്താവനകൾ നടത്തിവരികയാണ് അസ്ഹർ. 2001 ലെ പാർലമെൻ്റ് ആക്രമണം, 2008 ലെ മുംബൈ ആക്രമണം എന്നിവയുൾപ്പെടെ നിരവധി പ്രധാന ആക്രമണങ്ങളുടെ പിന്നിൽ അസ്ഹറണെന്നും ആരോപിക്കപ്പെടുന്നു.15 പേരുടെ മരണത്തിനും 20 ഓളം പേർക്ക് പരിക്കേൽക്കാനും കാരണമായ ഡൽഹി സ്ഫോടനത്തിലെ പ്രതിയായ ഉമർ മുഹമ്മദിന് പാകിസ്ഥാൻ ആസ്ഥാനമായുള്ള ജെയ്‌ഷെ മുഹമ്മദുമായി ബന്ധമുണ്ടെന്നും പൊലീസ് കണ്ടെത്തിയിരുന്നു.
2019ൽ ബഹവൽപൂരിലെ അസ്ഹറിൻ്റെ ഒളിത്താവളത്തിൽ അജ്ഞാതരായ അക്രമികൾ സ്ഫോടനം നടത്തിയെങ്കിലും മസൂദ് അസ്ഹർ ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടിരുന്നു. അതിനുശേഷം, പൊതുമധ്യത്തിൽ ഇയാൾ പരസ്യമായി പ്രത്യക്ഷപ്പെട്ടിട്ടില്ല.