
ഓപ്പറേഷന്‍ സിന്ദൂറിന്റെ ഭാഗമായി ഇന്ത്യ നടത്തിയ വ്യോമാക്രമണത്തില്‍ സൈനികരുടെ ജീവന്‍ നഷ്ടപ്പെട്ടെന്ന് സമ്മതിച്ച് പാകിസ്ഥാന്‍. മെയ് ഒന്‍പത്, പത്ത് ദിവസങ്ങളിലായി നടന്ന ആക്രമണത്തില്‍ 13 സൈനികര്‍ ഉള്‍പ്പെടെ 50 പേര്‍ കൊല്ലപ്പെട്ടെന്ന് പാക് അധികൃതര്‍ സമ്മതിച്ചതായാണ് സിഎന്‍എന്‍ ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നത്. ഓപ്പറേഷന്‍ സിന്ദൂര്‍ കഴിഞ്ഞ്, മൂന്ന് മാസങ്ങള്‍ക്കിപ്പുറമാണ് പാകിസ്ഥാന്റെ ഏറ്റുപറച്ചില്‍. പാക് പ്രസിഡന്റ് ഹൗസില്‍ നടന്ന വാര്‍ഷിക അവാര്‍ഡ് ദാന ചടങ്ങുമായി ബന്ധപ്പെട്ടാണ് വിവരങ്ങള്‍ പുറത്തുവന്നത്.
ഓഗസ്റ്റ് 14ന് പ്രസിഡന്റ് ഹൗസില്‍ നടന്ന സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങില്‍, പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് ഓപ്പറേഷന്‍ സിന്ദൂറില്‍ കൊല്ലപ്പെട്ട സൈനികര്‍ക്കുള്ള മരണാനന്തര പുരസ്കാരങ്ങള്‍ കൈമാറിയിരുന്നു. സ്‌ക്വാഡ്രണ്‍ ലീഡര്‍ ഉസ്മാന്‍ യൂസഫ്, ഹവല്‍ദാര്‍ മുഹമ്മദ് നവീദ്, നായിക് വഖാര്‍ ഖാലിദ്, ലാന്‍സ് നായിക് ദിലാവര്‍ ഖാന്‍, നായിക് അബ്ദുല്‍ റഹ്‌മാന്‍, ലാന്‍സ് നായിക് ഇക്രമുള്ള, സിപോയ് അദീല്‍ അക്ബര്‍ എന്നിവര്‍ക്കായിരുന്നു വിവിധ പുരസ്കാരങ്ങള്‍.
ഏപ്രില്‍ 22ന് ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തോടുള്ള ഇന്ത്യയുടെ സൈനിക പ്രത്യാക്രമണമായിരുന്നു ഓപ്പറേഷന്‍ സിന്ദൂര്‍. ഭീകരാക്രമണത്തില്‍ 26 വിനോദസഞ്ചാരികള്‍ കൊല്ലപ്പെട്ടിരുന്നു. പിന്നാലെ, പാകിസ്താനിലും പാക് അധീന കശ്മീരിലുമുള്ള ഒമ്പത് തീവ്രവാദ ക്യാമ്പുകളിലാണ് ഇന്ത്യ വ്യോമാക്രമണം നടത്തിയത്. ഓപ്പറേഷന്‍ സിന്ദൂറിന്റെ ഭാഗമായുള്ള സൈനിക നടപടിയില്‍ നൂറിലധികം ഭീകരരെ വധിച്ചതായി ഇന്ത്യ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇന്ത്യയുടെ വാദത്തെ അത്തരത്തില്‍ അംഗീകരിക്കാന്‍ പാകിസ്ഥാന്‍ ഒരിക്കലും തയ്യാറായിരുന്നില്ല.