

ഇസ്ലാമാബാദ്: യുഎസ് ആക്രമണങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ ഇറാന്‍ സൈനിക വിമാനത്തിന് പാക് വ്യോമതാവളത്തില്‍ അഭയം നല്‍കിയെന്ന യുഎസ് മാധ്യമത്തിന്റെ റിപ്പോര്‍ട്ട് തള്ളി പാകിസ്ഥാന്‍. സിബിഎസ് ന്യൂസ് നല്‍കിയ വാര്‍ത്ത തെറ്റിദ്ധാരണാജനകമാണെന്നും പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
വെടിനിര്‍ത്തലിനെ തുടര്‍ന്ന് ഇസ്ലാമാബാദിലെ ആദ്യഘട്ട ചര്‍ച്ചയ്ക്കിടെയും ഇറാന്റേയും യുഎസിന്റേതുമായ നിരവധി വിമാനങ്ങള്‍ പാകിസ്ഥാനില്‍ എത്തിയിരുന്നു. ഇത് ചര്‍ച്ചയുമായി ബന്ധപ്പെട്ട നയതന്ത്ര ഉദ്യോഗസ്ഥര്‍, സുരക്ഷാ സംഘങ്ങള്‍, ഭരണപരമായ ജീവനക്കാര്‍ എന്നിവരുടെ നീക്കം സുഗമമാക്കുന്നതിനായി എത്തിയതാണെന്നും പാകിസ്ഥാന്‍ അറിയിച്ചു. തുടര്‍ന്നുള്ള ചര്‍ച്ചകള്‍ പ്രതീക്ഷിച്ച് ചില വിമാനങ്ങളും ഉദ്യോഗസ്ഥരും പാകിസ്ഥാനില്‍ താല്‍ക്കാലികമായി തുടരുകയായിരുന്നുവെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
യുഎസ്-ടെഹ്‌റാന്‍ വെടിനിര്‍ത്തലിനിടെ ഇറാന്റെ സൈനിക വിമാനം പാക് വ്യോമതാവളത്തില്‍ നിര്‍ത്താന്‍ പാകിസ്ഥാന്‍ അനുവാദം നല്‍കിയെന്നായിരുന്നു സിബിഎസ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തത്. 2026 ഏപ്രിലില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിന് തുടര്‍ന്നുള്ള നാളുകളില്‍ നിരീക്ഷണ വിമാനമടക്കമുള്ള ഒന്നിലധികം വിമാനങ്ങള്‍ പാകിസ്ഥാന്റെ നൂര്‍ഖാന്‍ വ്യോമതാവളത്തിലേക്ക് അയച്ചെന്നും സിബിഎസ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
അഫ്ഗാനിസ്ഥാനിലേക്ക് ചില സിവിലിയന്‍ വിമാനങ്ങള്‍ അയച്ചെന്നും യുഎസ് മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. ഇക്കൂട്ടത്തില്‍ സൈനിക വിമാനങ്ങള്‍ ഉണ്ടോ എന്ന് വ്യക്തമല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം അഫ്ഗാനിസ്ഥാനും ആരോപണം തള്ളി.