പാക് അധീന കശ്മീർ പ്രതിഷേധം; അടിയറവ് പറഞ്ഞ് പാക് സർക്കാർ, സർക്കാരുമായി കരാറിൽ ഒപ്പിട്ട് ആക്ഷൻ കമ്മിറ്റി
പാക് അധീന കശ്മീരിലെ പ്രതിഷേധങ്ങൾക്ക് മുന്നിൽ അടിയറവ് പറയുകയാണ് പാക് സർക്കാർ. ജോയിന്റ് അവാമി ആക്ഷൻ കമ്മിറ്റി മുന്നോട്ടുവെച്ച 38 ആവശ്യങ്ങളിൽ 21 എണ്ണം അംഗീകരിച്ച് സർക്കാർ കരാറിൽ ഒപ്പിട്ടു. സമഗ്ര- രാഷ്ട്രീയ,സാമ്പത്തിക പരിഷ്കാരം ആവശ്യപ്പെട്ടുള്ള പ്രതിഷേധം ഒരാഴ്ച പിന്നിട്ട ശേഷവും പ്രതിഷേധം അടിച്ചമർത്താനാകാതെ വന്നതോടെയാണ് ചർച്ചയിലൂടെ പരിഹാരം എന്ന നയത്തിലേക്ക് സർക്കാർ എത്തിയത്.
സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിഷേധമാണ് അവാമി ആക്ഷൻ കമ്മിറ്റി പാക് സർക്കാരിനെതിരെ നടത്തിയത്. മൗലികാവകാശങ്ങൾ ഇല്ലാതായെന്നും പാക് അധീന കശ്മിരിലുള്ളവരെ പതിറ്റാണ്ടുകളായി രാഷ്ട്രീയമായും സാമ്പത്തികമായും ഒറ്റപ്പെടുത്തിയെന്നും പറഞ്ഞ് സെപ്റ്റംബർ 29 ന് ആയിരങ്ങൾ തെരുവിലിറങ്ങി.
അശാന്തി വർധിച്ചതോടെ, പ്രശ്ന പരിഹാരത്തിനായി പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്, മുസാഫറാബാദിലേക്ക് ഉന്നതതല പ്രതിനിധി സംഘത്തെ അയച്ചു. മുൻ പ്രധാനമന്ത്രി രാജാ പർവേസ് അഷ്‌റഫിന്റെ നേതൃത്വത്തിലുള്ള സംഘം രണ്ട് ദിവസം പ്രതിഷേധക്കാരുമായി ചർച്ച നടത്തി. തുടർന്നാണ് സമാധാന കരാറിലെത്തിയ കാര്യം പാർലമെന്ററി കാര്യമന്ത്രി താരിഖ് ഫസൽ ചൗധരി പ്രഖ്യാപിച്ചത്.
38 ആവശ്യങ്ങളായിരുന്നു അവാമി ആക്ഷൻ കമ്മിറ്റി മുന്നോട്ടുവെച്ചത്. 21 ആവശ്യങ്ങൾ അംഗീകരിക്കപ്പെട്ടു. അന്യായമായ 12 അസംബ്ലി സീറ്റുകൾ നീക്കം ചെയ്യണം, വൈദ്യുതി, ധാന്യ സബ്‌സിഡി വേണം ഇങ്ങനെ പോകുന്നു ആവശ്യങ്ങൾ. അംഗീകരിച്ച കാര്യങ്ങളിൽ തുടർ നടപടി വേഗത്തിലാക്കുമെന്നും 17 ആവശ്യങ്ങളിൽ ചർച്ച തുടരാമെന്നും പാക് പ്രധാനമന്ത്രി ഉറപ്പ് കൊടുത്തു.
പ്രതിഷേധക്കാരെ സൈനികമായി നേരിട്ടതിനെ തുടർന്ന് മൂന്ന് പൊലീസുകാർ അടക്കം 10 പേർ കൊല്ലപ്പെടുകയും നൂറുകണക്കിന് പേർക്ക് കഴിഞ്ഞദിവസങ്ങളിൽ പരിക്കേൽക്കുകയും ചെയ്തിരുന്നു. സൈന്യം പ്രദേശത്തെ നിയന്ത്രണം ഏറ്റെടുത്തു. ഇൻ്റർനെറ്റ് വിച്ഛേദിക്കപ്പെട്ടു. കടകമ്പോളങ്ങൾ അടച്ചതും ഗതാഗതം സ്തംഭിച്ചതും രോഷം കൂട്ടി. സമഗ്ര- രാഷ്ട്രീയ,സാമ്പത്തിക പരിഷ്കാരം ആവശ്യപ്പെട്ടുള്ള പ്രതിഷേധം നിയന്ത്രിക്കാനാവാതെ വന്നതോടെയാണ് ചർച്ചയിലൂടെ പരിഹാരം എന്ന നയത്തിലേക്ക് സർക്കാർ ഇപ്പോൾ എത്തിയത്.