

കാഠ്മണ്ഡു: അഴിമതിക്കെതിരെ ശക്തമായ പോരാട്ടം നടത്തുമെന്ന് പ്രഖ്യാപിച്ച് അധികാരത്തിലേറിയ ബാലേന്ദ്ര ഷാ സർക്കാരിന് തിരിച്ചടി. യുവാക്കൾക്ക് പ്രാതിനിധ്യം നൽകി അധികാരത്തിലേറിയ സർക്കാരിലെ രണ്ട് മന്ത്രിമാരാണ് ചുരുങ്ങിയ ദിവസം കൊണ്ട് രാജിവച്ച് പുറത്തുപോയത്. റാപ്പർ പദവിയിൽ നിന്ന് രാഷ്ട്രീയത്തിലെത്തിയ 35 കാരനായ ബാലേന്ദ്ര ഷായുടെ നേതൃത്വത്തിലാണ് ഭരണം നടത്തുന്നത്. മന്ത്രിമാരുടെ രാജി സർക്കാരിനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. നിക്ഷേപങ്ങളുമായി ബന്ധപ്പെട്ട ആരോപണത്തെ തുടർന്ന് ആഭ്യന്തര മന്ത്രി സുദൻ ഗുരുങ്ങും, ഭാര്യക്ക് ഉന്നത തൊഴിൽ പദവി നൽകിയതിന് തൊഴിൽമന്ത്രി ദീപക് കുമാർ ഷായുമാണ് രാജിവച്ച് പുറത്ത് പോയത്.
നേപ്പാളിലെ ജെൻസി പ്രക്ഷോപത്തെ തുടർന്നാണ് പുതിയ സർക്കാർ അധികാരത്തിലെത്തിയത്. അഴിമതിയും സ്വജനപക്ഷപാതവും വീണ്ടും നേപ്പാളിനെ പഴയസ്ഥിതിയിൽ എത്തിക്കുമെന്നാണ് പുറത്തുവരുന്ന വിവരം. മന്ത്രിമാരുടെ രാജിക്ക് പുറമെ ഇന്ത്യ-നേപ്പാൾ അതിർത്തി വഴി നിത്യോപയോഗ സാധനങ്ങൾ കൊണ്ടുവരുന്നവർക്ക് ഏർപ്പെടുത്തിയ നിയന്ത്രണവും ജനരോഷത്തിന് ഇടയാക്കിയിട്ടുണ്ട്.
ഇന്ത്യയിൽ നിന്ന് 100 നേപ്പാളി രൂപയ്ക്ക് മുകളിലുള്ള സാധനങ്ങൾ കൊണ്ടുവന്നാൽ കസ്റ്റംസ് ഡ്യൂട്ടി നൽകണമെന്ന നിയമമാണ് ജനങ്ങളെ പ്രകോപിപ്പിച്ചിരിക്കുന്നത്. കൂടാതെ പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് കുതിച്ച് ഉയർന്ന ഇന്ധനവിലയിലും ജനങ്ങൾ തട്ടംതിരിയുകയാണ്. പെട്രോൾ വില ലിറ്ററിന് 150 രൂപയിൽ നിന്ന് 225 രൂപയിലേക്ക് ഉയർന്നത് ജനജീവിതം ദുസഹമാക്കി.
അഴിമതിക്കും സ്വജനപക്ഷപാതത്തിനുമെതിരെ പോരാടുമെന്ന് ആവർത്തിച്ച് വ്യക്തമാക്കിയ സർക്കാരിലെ രണ്ട് മന്ത്രിമാരാണ് അഴിമതിയുടെ പേരിൽ രാജിവച്ചിരിക്കുന്നത്.