അൻ്റാർട്ടിക്ക: ആർട്ടിക്ക് മേഖലയിൽ ജീവിക്കുന്ന ഏറ്റവും വലിയ കരടിയായ ധ്രുവക്കരടികൾ ഒരു അന്നദാതാവ് കൂടിയാണെന്നാണ് പുതിയ പഠനങ്ങൾ പറയുന്നത്. കാണാനേറെ ഭംഗിയുള്ള ഈ കൂറ്റൻ കരടികൾ ചുറ്റുമുള്ള ജീവജാലങ്ങൾക്ക് ആഹാരം നൽകുന്നതിലും നിർണായക പങ്ക് വഹിക്കുന്നുണ്ട്. എന്നാൽ ആഗോള താപനവും മഞ്ഞുരുകുന്നതും ധ്രുവക്കരടികളുടെ നിലനിൽപ്പിന് ഭീഷണിയാവുകയാണ്.
കടലിലെ മഞ്ഞുപാളികൾക്കുള്ളിലെ സീലുകളാണ് ധ്രുവക്കരടികളുടെ പ്രധാന ഇര. ഇവയെ മഞ്ഞുപാളികൾക്ക് ഉള്ളിൽ നിന്നും പുറത്തേക്ക് വലിച്ചെടുത്ത് വേട്ടയാടുന്നതാണ് രീതി. കരടികൾ പിടികൂടുന്ന സീലുകളുടെ അവശിഷ്ടങ്ങളിൽ പലതും ഉപേക്ഷിക്കും. ഇതാണ് ആർട്ടിക്കിലെ ചെന്നായ ഉൾപ്പെടെയുള്ള ജീവികൾ ഭക്ഷിക്കുന്നത്.
ഇങ്ങനെ കരടികൾ ഉപേക്ഷിക്കുന്ന അവശിഷ്ടങ്ങുടെ തൂക്കം പ്രതിവർഷം 7.6 ദശലക്ഷം കിലോയോളം വരുമത്രേ. കാനഡയിലെ മാനിറ്റോബ ഉൾപ്പെടെയുള്ള സർവകലാശാലകളുടെ നേതൃത്വത്തിൽ നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്.
എന്നാൽ ആഗോള താപനവും മഞ്ഞുരുകുന്നതും ധ്രുവക്കരടികളുടെ നിലനിൽപ്പിന് ഭീഷണിയാവുകയാണ്. മഞ്ഞുപാളികൾ ഇല്ലാതായാൽ ധ്രുവക്കരടികൾക്ക് ആർട്ടിക്കിലൂടെ സഞ്ചരിക്കാനോ ഇര തേടാനോ കഴിയില്ല. ഇതോടെ കരടികൾ ഇരതേടി മറ്റു മേഖലകളിലേക്ക് നീങ്ങും. ഇത് ആർട്ടിക്കിലെ മറ്റു ജീവജാലങ്ങളുടെ ഭക്ഷ്യലഭ്യതയെ ബാധിക്കുമെന്നും പഠന റിപ്പോർട്ടിൽ പറയുന്നു.