മോസ്‌കോ: ഇറാൻ-ഇസ്രയേൽ ആക്രമണം തുടരുന്ന പശ്ചാത്തലത്തിൽ ഇന്ത്യക്ക് സഹായ വാഗ്ദാനവുമായി റഷ്യ. പ്രതിസന്ധി മൂലം എണ്ണ വിതരണം തടസപ്പെട്ടാൽ, സഹായിക്കാൻ തയ്യാറാണെന്ന് റഷ്യൻ പ്രസിഡൻ്റ് വ്‌ളാഡിമിർ പുടിൻ അറിയിച്ചതായി റോയിട്ടേഴ്‌സിനെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്തു.
ഇന്ത്യയിലേക്ക് ക്രൂഡ് ഓയിലും എൽപിജിയും ഇറക്കുമതി ചെയ്യുന്നതിൻ്റെ പകുതിയോളം ഹോർമുസ് കടലിടുക്ക് വഴിയാണ് കടന്നുപോകുന്നത്. പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ ഊർജ്ജ വിപണികളെ പിടിച്ചുലയ്ക്കുകയും ആഗോള എണ്ണ-വാതക വ്യാപാരത്തിൻ്റെ വലിയൊരു പങ്ക് കൈകാര്യം ചെയ്യുന്ന പ്രധാന കടലിടുക്കായ ഹോർമുസ് കടലിടുക്ക് പൂർണമായും അടയ്ക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് ഇത്തരമൊരു ഓഫർ റഷ്യ മുന്നോട്ട് വയ്ക്കുന്നത്.
രാജ്യത്ത് നിലവിൽ ആവശ്യമായ ക്രൂഡ് ഓയിലും ഇന്ധന സ്റ്റോക്കും ഉണ്ടെന്ന് കേന്ദ്രസർക്കാർ അറിയിച്ചിരുന്നു. നിലവിൽ ഇന്ത്യയിൽ ഏകദേശം 25 ദിവസത്തെ അസംസ്കൃത എണ്ണ സ്റ്റോക്കുകളും 25 ദിവസത്തെ പെട്രോൾ, ഡീസൽ ഇൻവെൻ്ററികളും ഉണ്ടെന്നാണ് സർക്കാർ വൃത്തങ്ങൾ അറിയിക്കുന്നത്. അതേസമയം, മിഡിൽ ഈസ്റ്റിൽ സംഘർഷം രൂക്ഷമാകുന്നതിനാൽ, ക്രൂഡ് ഓയിൽ, എൽപിജി, എൽഎൻജി എന്നിവയുടെ ഇറക്കുമതിക്കായി ബദൽ മാർഗങ്ങൾക്ക് ശ്രമിക്കുകയാണെന്നും സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി.
ലോകത്തിലെ മൂന്നാമത്തെ വലിയ അസംസ്കൃത എണ്ണ ഇറക്കുമതി ചെയ്യുന്ന ഇന്ത്യ, ശുദ്ധീകരണ ശേഷിയിൽ നാലാം സ്ഥാനത്തും പെട്രോളിയം ഉൽപ്പന്ന കയറ്റുമതിയിൽ അഞ്ചാം സ്ഥാനത്തുമാണ്. രാജ്യത്ത് നിലവിൽ ആവശ്യത്തിന് അസംസ്കൃത എണ്ണയും പെട്രോൾ, ഡീസൽ, ഏവിയേഷൻ ടർബൈൻ ഇന്ധനം (എടിഎഫ്) തുടങ്ങിയ പ്രധാന ഇന്ധനങ്ങളും ഉണ്ടെന്നതിനാൽ, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് സർക്കാർ വൃത്തങ്ങളുടെ പ്രതികരണത്തിൽ നിന്നും വ്യക്തമാകുന്നത് എന്ന് ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്തു.