

റഷ്യന്‍ പ്രതിപക്ഷ നേതാവും പ്രസിഡന്റ് വ്‌ളോഡിമര്‍ പുടിൻ്റെ കടുത്ത വിമര്‍ശകനുമായ അലക്‌സി നവാല്‍നിയെ കൊലപ്പെടുത്തിയത് ശരീരത്തില്‍ ഡാര്‍ട്ട് ഫ്രോഗില്‍ നിന്ന് വികസിപ്പിച്ചെടുത്ത എപ്പിബാറ്റിഡിനിൻ വിഷം കുത്തിവച്ചാണെന്ന ആരോപണവുമായി 5 യൂറോപ്യന്‍ രാജ്യങ്ങള്‍. ശരീരത്തില്‍ ഡാര്‍ട്ട് ഫ്രോഗില്‍ നിന്ന് വികസിപ്പിച്ചെടുത്ത എപ്പിബാറ്റിഡിനിൻ ഉപയോഗിച്ചതായാണ് വിവരം. നവാല്‍നിയുടെ ശരീരത്തില്‍ നിന്ന് എടുത്ത സാമ്പിളുകളില്‍ എപ്പിബാറ്റിഡിന്‍ എന്ന വിഷവസ്തു കണ്ടെത്തിയതായും ജര്‍മനി, ബ്രിട്ടണ്‍, ഫ്രാന്‍സ് ഉൾപ്പെടെയുള്ള രാജ്യങ്ങള്‍ ആരോപിച്ചു.
2024 ഫെബ്രുവരിയിലാണ് നവാല്‍നി ജയിലില്‍ വച്ച് കൊല്ലപ്പെടുന്നത്. 19 വർഷത്തെ ജയിൽ തടവ് അനുഭവിക്കുന്നതിനിടെയായിരുന്നു മരണം. 2020 ല്‍ നവാല്‍നിയുടെ ശരീരത്തില്‍ വിഷം കുത്തിവച്ചെങ്കിലും രക്ഷപ്പെടുകയായിരുന്നു. പിന്നീട് ചികിത്സയ്ക്ക് ശേഷം വീണ്ടും നവാൽനിയെ അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ രണ്ട് രാജ്യങ്ങളിലെ ലബോറട്ടറിയില്‍ നടത്തിയ പരിശോധനയില്‍ നവാല്‍നിയുടെ ശരീരത്തില്‍ വിഷാംശം കണ്ടെത്തിയിരുന്നെന്ന് ഭാര്യ യൂലിയ ആരോപണം ഉന്നയിച്ചിരുന്നു.
നവാൽനിയുടെ മരണത്തിന് യൂലിയ ആവർത്തിച്ച് കുറ്റപ്പെടുത്തിയിരുന്നുവെങ്കിലും റഷ്യൻ ഉദ്യോഗസ്ഥർ ഇതിനെ ശക്തമായ എതിർത്ത് രംഗത്തെത്തിയിരുന്നു.
എപ്പിബാറ്റിഡിനിൻ എന്ന മാരക വിഷം
ചില ഇക്വഡോറിയൻ തവളകളുടെ തൊലിയിൽ കാണപ്പെടുന്ന വളരെ വീര്യമുള്ള ഒരു ആൽക്കലോയിഡാണ് എപ്പിബാറ്റിഡിൻ. ഇത് പ്രകൃതിയിൽ നിന്ന് തന്നെ ലഭ്യമാകുമെങ്കിലും നവാൽനിയിൽ ഉപയോഗിച്ച വിഷം ലാബോറട്ടിയിൽ നിർമിച്ചതാണെന്നാണ് ശാസ്ത്രജ്ഞർ വിശ്വസിക്കുന്നത്. നാഡിവ്യവസ്ഥയെ തളർത്തുന്ന ഈ വിഷം അപസ്മാരം, ഹൃദയാഘാതം, ഒടുവിൽ ശ്വാസതടസം മൂലമുള്ള മരണം എന്നിവയിലേക്ക് നയിക്കുന്നു.