

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസിന് സമീപമുണ്ടായ വെടിവയ്പ്പില്‍ രണ്ട് നാഷണല്‍ ഗാര്‍ഡുകള്‍ക്ക് പരിക്കേറ്റു. ഇരുവരും ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണെന്ന് എഫ്ബിഐ ഡയറക്ടര്‍ കാഷ് പട്ടേലും വാഷിങ്ടണ്‍ മേയര്‍ മറിയല്‍ ബൗസറും പറഞ്ഞു.
അക്രമിയെന്ന് സംശയിക്കുന്ന റഹ്മാനുള്ള ലകൻവാൾ എന്നയാളെ പൊലീസ് പിടികൂടിയിട്ടുണ്ട്. ആക്രമണ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. അക്രമിക്കും വെടിയേറ്റിട്ടുണ്ട്. തോക്കുധാരിയായ അക്രമി രണ്ട് നാഷണല്‍ ഗാര്‍ഡ് അംഗങ്ങള്‍ക്കെതിരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് ജില്ലാ ഡെപ്യൂട്ടി പൊലീസ് മേധാവി പറഞ്ഞു. അക്രമിക്കും വെടിയേറ്റിട്ടുണ്ട്. പരിക്ക് ഗുരുതരമല്ല.
ഇന്ത്യന്‍ സമയം പുലര്‍ച്ചെ ഒരു മണിയോടെയാണ് ആക്രമണം ഉണ്ടായത്. അക്രമി നാഷണല്‍ ഗാര്‍ഡുകള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഇതില്‍ ഒരു ഗാര്‍ഡ് ആണ് തിരിച്ച് ആക്രമകാരിയെ വെടിവച്ചത്. അതേസമയം ഗാര്‍ഡുകള്‍ മരിച്ചെന്നായിരുന്നു വെസ്റ്റ് വെര്‍ജിനിയ ഗവര്‍ണര്‍ ആദ്യം പറഞ്ഞത്. പിന്നീട് ഇവര്‍ ഗുരുതരാവസ്ഥയിലാണെന്ന് തിരുത്തുകയായിരുന്നു.