

ഹോര്‍മുസ് കടലിടുക്ക് പൂര്‍ണമായും അടച്ചിട്ടില്ലെന്ന് ഇറാന്‍. ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി യുഎസ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് യുദ്ധത്തെ കുറിച്ചുള്ള നിര്‍ണായക കാര്യം വ്യക്തമാക്കിയത്. യുഎസിന്റെ ആരോപണങ്ങള്‍ക്ക് വിരുദ്ധമായാണ് അബ്ബാസ് അരാഗ്ചിയുടെ പ്രസ്താവനകള്‍.
ഹോര്‍മുസ് കടലിടുക്ക് അന്താരാഷ്ട്ര കപ്പല്‍ ഗതാഗതത്തിനായി അടച്ചിട്ടില്ലെന്ന് അരാഗ്ചി വ്യക്തമാക്കി. എന്നാല്‍, ഇറാന്റെ ശത്രുക്കളായ യുഎസിന്റേയും ഇസ്രയേലിന്റേയും കപ്പലുകള്‍ക്കും ടാങ്കറുകള്‍ക്കും ഈ വഴിയിലൂടെ കടന്നു പോകാന്‍ അനുവാദമില്ല. യുഎസിന്‌റെ സഖ്യകക്ഷികള്‍ ഒഴികെയുള്ള രാജ്യങ്ങളുടെ കപ്പലുകള്‍ക്ക് ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള യാത്ര തടസ്സപ്പെടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളുമായി ഇറാന്‍ ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ നടത്തുകയും ഇന്ത്യന്‍ കപ്പലുകള്‍ക്ക് സുരക്ഷിത പാത ഉറപ്പാക്കുകയും ചെയ്തിട്ടുണ്ട്. മേഖലയിലെ കപ്പല്‍ ഗതാഗതം ദുഷ്‌കരമാകുന്നത് ഇറാൻ കാരണമല്ലെന്നും യുഎസിന്റേയും ഇസ്രായേലിന്റെയും ആക്രമണങ്ങള്‍ സൃഷ്ടിച്ച അരക്ഷിതാവസ്ഥ മൂലമാണെന്നും അബ്ബാസ് അരാഗ്ചി ആരോപിച്ചു.
ഇറാന്റെ ഊര്‍ജ സംവിധാനങ്ങള്‍ ആക്രമിക്കപ്പെട്ടാല്‍ യുഎസ് കമ്പനികളുടെ സൗകര്യങ്ങള്‍ ലക്ഷ്യം വെക്കുമെന്നും അരാഗ്ചി മുന്നറിയിപ്പ് നല്‍കി.
ഹോര്‍മുസ് കടലിടുക്ക് തുറക്കാന്‍ ഡൊണാള്‍ഡ് ട്രംപ് ലോക രാജ്യങ്ങളുടെ സഹായം തേടുകയും ഇറാന്‍ കപ്പലുകള്‍ക്കു നേരെ ആക്രമണം നടത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഇറാന്‍ നിലപാട് വ്യക്തമാക്കിയത്.
ഖാര്‍ഗ് ഐലന്‍ഡിനു നേരെയുണ്ടായ യുഎസ് ആക്രമണത്തെ കുറിച്ചും അഭിമുഖത്തില്‍ അരാഗ്ചി തുറന്നു സംസാരിച്ചു. ദുബായിക്കും റാസല്‍ഖൈമയ്ക്കും വളരെ അടുത്തുള്ള കേന്ദ്രങ്ങളില്‍ നിന്നാണ് അമേരിക്ക ഇറാനിലെ ഖാര്‍ഗ് ദ്വീപിനും അബു മൂസയ്ക്കും നേരെ ആക്രമണം നടത്തിയതെന്ന് അരാഗ്ചി ആരോപിച്ചു. ഇത് അങ്ങേയറ്റം അപകടകരമായ നീക്കമാണെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
ഏത് സ്ഥലത്തു നിന്നാണോ ഇറാനെതിരെ ആക്രമണം ഉണ്ടാകുന്നത്, ആ കേന്ദ്രങ്ങളെ ലക്ഷ്യം വെക്കുമെന്നാണ് ഇറാന്‍ വ്യക്തമാക്കിയത്. വിക്ഷേപണ കേന്ദ്രങ്ങള്‍ ജനവാസ മേഖലകള്‍ക്ക് സമീപമാണെങ്കില്‍ അത് വലിയ തോതിലുള്ള ആള്‍നാശത്തിന് ഇടയാക്കുമെന്ന ആശങ്കയും അദ്ദേഹം പങ്കുവെച്ചു.
അയല്‍രാജ്യങ്ങളുമായോ ലോകവുമായോ ഒരു ഏറ്റുമുട്ടലിന് ഇറാന്‍ ആഗ്രഹിക്കുന്നില്ലെന്നും അരാഗ്ചി ആവര്‍ത്തിച്ചു. ഇറാനെ ഒറ്റപ്പെടുത്താനുള്ള യുഎസിന്റെ ശ്രമങ്ങള്‍ തള്ളിക്കളഞ്ഞ അരാഗ്ചി വിദേശ അക്രമികളെ തങ്ങളുടെ മണ്ണില്‍ നിന്ന് പുറത്താക്കാന്‍ ഗള്‍ഫ് രാജ്യങ്ങളോട് അഭ്യര്‍ത്ഥിച്ചു. സ്വന്തം മണ്ണ് ഇറാനെതിരായ ആക്രമണങ്ങള്‍ക്ക് ഉപയോഗിക്കാന്‍ അമേരിക്കയെ അനുവദിക്കരുത് എന്ന് അദ്ദേഹം ഗള്‍ഫ് രാജ്യങ്ങളോട് ആവശ്യപ്പെട്ടു.
അതേസമയം, സംഘര്‍ഷം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ദുബായിലെ ജബല്‍ അലി, അബുദാബിയിലെ ഖലീഫ പോര്‍ട്ട് എന്നിവിടങ്ങളില്‍ നിന്ന് ജനങ്ങളോട് ഒഴിഞ്ഞുപോകാമെന്ന് ഇറാന്‍ നിര്‍ദ്ദേശിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. ജനവാസ മേഖലകള്‍ക്ക് സമീപത്ത് നിന്ന് യുഎസ് ആക്രമണം നടത്തുന്നത് അപകടകരമാണെന്ന് അരാഗ്ചി വ്യക്തമാക്കിയതിനു പിന്നാലെയാണ് ഇറാന്‍ സൈനിക വക്താവിന്റെ മുന്നറിയിപ്പും വരുന്നത്. ജബല്‍ അലി, ഫുജൈറ എന്നിവടങ്ങളിലുള്ള യുഎസ് സൈനിക സാന്നിധ്യത്തേയും അമേരിക്കയുടെ ഒളിത്താവളങ്ങളേയും ആക്രമിക്കുമെന്നാണ് ഇറാന്റെ മുന്നറിയിപ്പ്.
ശനിയാഴ്ച ഫുജൈറയിലെ എണ്ണ സംഭരണ കേന്ദ്രത്തിന് സമീപം ഇറാന്റെ ഡ്രോണ്‍ ആക്രമണത്തെ തുടര്‍ന്ന് തീപിടുത്തമുണ്ടായി. യുഎഇ പ്രതിരോധ സേന നിരവധി മിസൈലുകളും ഡ്രോണുകളും തകര്‍ത്തെങ്കിലും വീണ അവശിഷ്ടങ്ങള്‍ നാശനഷ്ടങ്ങള്‍ ഉണ്ടാക്കി.
ഇറാന്റെ ഏറ്റവും വലിയ എണ്ണക്കയറ്റുമതി കേന്ദ്രമായ ഖാര്‍ഗ് ദ്വീപിലെ സൈനിക താവളങ്ങള്‍ തങ്ങള്‍ പൂര്‍ണ്ണമായും തകര്‍ത്തുവെന്നാണ് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അവകാശപ്പെട്ടത്. 90-ലധികം സൈനിക ലക്ഷ്യങ്ങള്‍ തകര്‍ത്തതായാണ് യുഎസിന്റെ അവകാശവാദം.