
വാഷിങ്ടണ്‍: ഹമാസിന് അന്ത്യശാസനവുമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വാഷിങ്ടണ്‍ ഡിസി സമയം ഞായറാഴ്ച വൈകിട്ട് ആറ് മണിക്കുള്ളില്‍ ഗാസ സമാധാന പദ്ധതി അംഗീകരിക്കണമെന്നും ഇല്ലെങ്കില്‍ സര്‍വനാശം നേരിടേണ്ടി വരുമെന്നുമാണ് മുന്നറിയിപ്പ്.
ഹമാസിന് മുന്നിലുള്ള അവസാന അവസരമാണിതെന്നും കരാര്‍ ഉണ്ടായിട്ടില്ലെങ്കില്‍ ഇന്നുവരെ ആരും കാണാത്ത തരത്തിലുള്ള സര്‍വനാശമായിരിക്കും ഹമാസിന് ഉണ്ടാകുക എന്നുമാണ് ട്രംപിന്റെ ശാസന. എങ്ങനെയായാലും പശ്ചിമേഷ്യയില്‍ സമാധാനം വരുമെന്നും ട്രംപ് വ്യക്തമാക്കി.
ട്രൂത്ത് സോഷ്യയിലിലൂടെയാണ് ട്രംപിന്റെ മുന്നറിയിപ്പ്.
'വര്‍ഷങ്ങളായി മിഡില്‍ ഈസ്റ്റില്‍ ക്രൂരവും അക്രമാസക്തവുമായ ഭീഷണിയാണ് ഹമാസ്. ഒക്ടോബര്‍ 7-ന് ഇസ്രായേലില്‍ നടത്തിയ കൂട്ടക്കൊലയില്‍ അവര്‍ സ്ത്രീകളേയും കുട്ടികളേയും യുവാക്കളേയും വൃദ്ധരേയും ഇല്ലാതാക്കുകയും ജീവിതം ദുസ്സഹമാക്കുകയും ചെയ്തു. ഒക്ടോബര്‍ 7 നുള്ള മറുപടിയില്‍ 25000 ല്‍ അധികം ഹമാസ് 'സൈനികര്‍' കൊല്ലപ്പെട്ടു. ബാക്കിയുള്ളവരില്‍ ഭൂരിഭാഗവും സൈനിക വളയത്തിലാണ്. എന്റെ ഒരു വാക്കിനായുള്ള കാത്തിരിപ്പിലാണ് അവര്‍. ബാക്കിയുള്ളവരെ സംബന്ധിച്ചിടത്തോളം, നിങ്ങള്‍ എവിടെയാണെന്നും ആരാണെന്നും ഞങ്ങള്‍ക്കറിയാം, നിങ്ങളെ വേട്ടയാടി കൊല്ലും. വന്‍നാശം ഉണ്ടാകാന്‍ സാധ്യതയുള്ള ഈ പ്രദേശത്തുനിന്ന് എല്ലാ നിരപരാധികളായ പലസ്തീനികളും ഗാസയിലെ സുരക്ഷിത ഭാഗങ്ങളിലേക്ക് ഉടന്‍ പോകണമെന്ന് ഞാന്‍ ആവശ്യപ്പെടുന്നു. സഹായം നല്‍കാന്‍ ആളുകളുണ്ട്, എല്ലാവര്‍ക്കും അവിടെ നല്ല ശ്രദ്ധ ലഭിക്കും.
ഹമാസിന് ഒരു അവസരം കൂടി നല്‍കുകയാണ്. മിഡില്‍ ഈസ്റ്റിലെ മഹത്തായതും ശക്തവും സമ്പന്നവുമായ രാഷ്ട്രങ്ങളും അതിനപ്പുറമുള്ള ചുറ്റുപ്രദേശങ്ങളും യുഎസിനൊപ്പം ചേര്‍ന്ന് ഇസ്രയേലും 3000 വര്‍ഷങ്ങള്‍ക്ക് ശേഷം, മിഡില്‍ ഈസ്റ്റില്‍ സമാധാനത്തിനായി സമ്മതിച്ചിരിക്കുകയാണ്. ഹമാസിന്റെ അവശേഷിക്കുന്ന പോരാളികളുടെ ജീവന്‍ രക്ഷിക്കുന്നതാണ് ഈ കരാര്‍.
ഈ കരാറിന്റെ വിശദാംശങ്ങള്‍ ലോകത്തിന് അറിയാവുന്നതാണ്. ഇത് എല്ലാവര്‍ക്കും വേണ്ടിയുള്ള മഹത്തായ കരാറാണ്. ഏത് വിധേനയും പശ്ചിമേഷ്യയില്‍ ഞങ്ങള്‍ സമാധാനം സ്ഥാപിക്കും. അക്രമവും രക്തച്ചൊരിച്ചിലും അവസാനിക്കും. ജീവിച്ചിരിക്കുന്ന ബന്ദികളുടേയും മരിച്ചവരുടെ മൃതദേഹങ്ങളും ഉടന്‍ വിട്ടയക്കണം.
ഞായറാഴ്ച വൈകുന്നേരം വാഷിംഗ്ടണ്‍ ഡി.സി. സമയം ആറ് മണിക്ക് മുമ്പ് ഹമാസ് ഈ കരാറില്‍ ഒപ്പിടണം. എല്ലാ രാജ്യങ്ങളും ഒപ്പുവെച്ചു കഴിഞ്ഞു. ഈ അവസാന അവസരത്തില്‍ ധാരണയിലെത്തിയില്ലെങ്കില്‍ ഇതുവരെ ആരും കണ്ടിട്ടില്ലാത്ത തരത്തിലുള്ള സര്‍വനാശമാകും ഹമാസിനുണ്ടാകുക. ഒരുനിലയ്ക്കല്ലെങ്കില്‍ മറ്റൊരു നിലയ്ക്ക് മിഡില്‍ ഈസ്റ്റില്‍ സമാധാനമുണ്ടാകും''. ട്രംപിൻ്റെ പോസ്റ്റിൽ പറയുന്നു.
യുഎസ് മുന്നോട്ടുവെച്ച സമാധാന പദ്ധതി നേരത്തേ ഇസ്രയേല്‍ അംഗീകരിച്ചിരുന്നു. ഇരുപതിന പദ്ധതിയാണ് യുഎസ് മുന്നോട്ടുവെച്ചത്. പലസ്തീനെ സ്വതന്ത്രരാജ്യമായി അംഗീകരിക്കുന്ന നിര്‍ദേശം പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടില്ല. പദ്ധതി അംഗീകരിച്ചില്ലെങ്കില്‍ ഹമാസിനെ ഇല്ലാതാക്കാന്‍ ഇസ്രേയേലിന് പൂര്‍ണ പിന്തുണ നല്‍കുമെന്നും ട്രംപ് പ്രഖ്യാപിച്ചിരുന്നു.