

ഒമാൻ തീരത്ത് വാണിജ്യ കപ്പലിന് നേരെ ആക്രമണം. സംഭവത്തിൽ രണ്ട് പേരെ കാണാതായി. ഒരാൾക്ക് പരിക്കേറ്റു. 24 ഇന്ത്യക്കാരുണ്ടായിരുന്ന കപ്പലിൽ നിന്ന് 21 ഇന്ത്യൻ പൗരന്മാരെ രക്ഷപ്പെടുത്തിയതായും മൂന്ന് പേരെ കാണാതായതായും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. സാഹചര്യം പരിശോധിക്കുന്നുവെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
ഒമാനിലെ സൊഹാർ തീരത്ത് നിന്ന് 20 നോട്ടിക്കൽ മൈൽ അകലെയാണ് ആക്രമണം നടന്നത്. സെറ്റെബെല്ലോ എന്ന വാണിജ്യ കപ്പലാണ് ഇന്ന് രാവിലെ ആക്രമിക്കപ്പെട്ടത്. കപ്പലുകൾക്കുനേരെ തുടർച്ചയായി ഉണ്ടാകുന്ന ആക്രമണങ്ങൾ ആശങ്കാജനകമെന്നും ഇന്ത്യ അപലപിച്ചു. മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കണമെന്നും വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.
ഇറാൻ യുഎസ് സംഘർഷം രൂക്ഷമാവുന്നതിനിടെ കഴിഞ്ഞ ഏപ്രിലിലാണ് ഹോർമുസ് വഴിയുള്ള വാണിജ്യ ചരക്കുനീക്കം ഇറാൻ തടസപ്പെടുത്തിയത്. ഇതിന് പിന്നാലെ യുഎസ് ഇവിടെ ശക്തമായ ഉപരോധം ഏർപ്പെടുത്തുകയും ചെയ്തു. ഇതിനെ തുടർന്ന് ഹോർമുസ് വഴിയുള്ള ചരക്കു കപ്പലുകളുടെ ഗതാഗതം പ്രതിസന്ധി നേരിടുന്നതിനിടെയാണ് ആക്രമണം.