

മിഡിൽ ഈസ്റ്റിൽ യുദ്ധക്കപ്പലുകളും യുദ്ധവിമാനങ്ങളുമടങ്ങിയ സൈനിക വിന്യാസം വൻതോതിൽ നടക്കുന്ന സാഹചര്യത്തിൽ ഇറാനെ ഈ ആഴ്ച തന്നെ യുഎസ് സൈന്യം ആക്രമിച്ചേക്കുമെന്ന് സൂചന. എന്നാൽ ടെഹ്‌റാനുമായി സായുധ ഏറ്റുമുട്ടലിന് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് അനുമതി നൽകുമോ എന്ന കാര്യത്തിൽ ഇതുവരെ അന്തിമ തീരുമാനം എടുത്തിട്ടില്ല. ഈ വാരാന്ത്യത്തിൽ തന്നെ ഇറാനെ ആക്രമിക്കാൻ യുഎസ് സൈന്യം തയ്യാറാണെന്ന് സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നു.
വാരാന്ത്യത്തോടെ സൈന്യം ആക്രമണത്തിന് തയ്യാറാണെന്ന് വൈറ്റ് ഹൗസിനെ അറിയിച്ചിട്ടുണ്ടെങ്കിലും, ഇറാനെ ആക്രമിക്കുന്ന കാര്യത്തിൽ ട്രംപിന് ഇപ്പോഴും ആശയക്കുഴപ്പം നിലനിൽക്കുന്നതായാണ് വിവരം. അമേരിക്കൻ കമാൻഡർ-ഇൻ-ചീഫ് സൈനിക നടപടിയെ അനുകൂലിച്ചും പ്രതികൂലിച്ചും സ്വകാര്യമായി വാദിച്ചതായും ഉപദേശകരോടും സഖ്യകക്ഷികളോടും അഭിപ്രായ അഭിപ്രായം ആരാഞ്ഞതായും സിഎൻഎൻ റിപ്പോർട്ടിൽ പറയുന്നു.
നിലവിൽ യുഎസ് മിഡിൽ ഈസ്റ്റിൽ 13 യുദ്ധക്കപ്പലുകളും ഒരു വിമാനവാഹിനിക്കപ്പലും മൂന്ന് ലിറ്റോറൽ യുദ്ധക്കപ്പലുകളും വിന്യസിച്ചിട്ടുണ്ട്. ഇത് കൂടാതെ കൂടുതൽ കപ്പലുകൾ വിന്യസിക്കാൻ ഒരുങ്ങുന്നതായും യുഎസ് ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി.
ട്രംപിൻ്റെ നിർദേശ പ്രകാരം ലോകത്തിലെ ഏറ്റവും വലിയ വിമാനവാഹിനിക്കപ്പലായ യുഎസ്എസ് ജെറാൾഡ് ആർ. ഫോർഡും ഈ മാസം ആദ്യം കരീബിയനിൽ നിന്ന് മിഡിൽ ഈസ്റ്റിലേക്കുള്ള യാത്രയിലാണ്. മൂന്ന് ഡിസ്ട്രോയറുകളും ഇതിനോടൊപ്പമുണ്ട്. ഡസൻ കണക്കിന് യുദ്ധവിമാനങ്ങൾ വഹിക്കുകയും ആയിരക്കണക്കിന് നാവികർ ജോലി ചെയ്യുകയും ചെയ്യുന്ന രണ്ട് യുഎസ് വിമാനവാഹിനിക്കപ്പലുകൾ മിഡിൽ ഈസ്റ്റിൽ ഉണ്ടാകുന്നത് അപൂർവമാണെന്നിരിക്കെ ഇറാനെ ആക്രമിക്കാൻ സർവ സന്നാഹങ്ങളോടെയും യുഎസ് സജ്ജമായിക്കഴിഞ്ഞു എന്ന സൂചന കൂടിയാണിത്.
ആണവ കരാറിൽ ഇറാനുമായി അന്തിമ തീരുമാനത്തിലെത്താൻ കഴിയാത്തതും, ഇറാനിലെ ജനകീയ പ്രക്ഷോഭം ഭരണകൂടം അടിച്ചമർത്താൻ ശ്രമിച്ചതും, ഇറാനിലെ എണ്ണ വിപണിയും, ഭരണകൂടത്തിൻ്റെ ബലഹീനതയും ഇസ്രയേലി സമ്മർദവുമെല്ലാം ഇറാനെ യുഎസ് ആക്രമിച്ചേക്കുമെന്ന സാധ്യതകളെ കൂടുതൽ ശക്തിപ്പെടുത്തുന്നതാണ്.