മോശം കാലാവസ്ഥയെത്തുടർന്ന് ആയിരത്തിലധികം വിമാനസർവീസുകൾ റദ്ധാക്കി യു എസ് എയർലൈൻസ്. ശൈത്യകാല കൊടുങ്കാറ്റും, മഞ്ഞു വീഴ്ചയും കാരണം സർവീസ് നടത്താൻ കഴിയാത്ത സ്ഥിതിയാണെന്ന് അധികൃതർ അറിയിച്ചു. വെള്ളിയാഴ്ച ഉച്ചവരെ 1,191 വിമാനങ്ങൾ റദ്ദാക്കിയെന്നും 3,974 വിമാനങ്ങൾ വൈകിയെന്നും യു എസ് എയർലൈൻസ് വ്യക്തമാക്കി.
കാലാവസ്ഥ മോശമായി തുടരുന്നതിനാൽ ലാഗ്വാർഡിയ, ജെഎഫ്‌കെ, ന്യൂവാർക്ക് എന്നിവടങ്ങളിലെ വിമാനത്താവളങ്ങളിലും വിമാന സർവീസുകൾ വൈകുമെന്നാണ് റിപ്പോർട്ടുകൾ. അതേ സമയം കനത്ത മഞ്ഞ് വീഴ്ച മൂലം ന്യൂയോർക്കിലും ന്യൂജേഴ്‌സിയിലും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ശൈത്യകാല കൊടുങ്കാറ്റിനെ തുടർന്ന് പെൻസിൽവാനിയയിൽ വാണിജ്യ വാഹന നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു.
ക്രിസ്മസ് , ന്യൂഇയർ അവധിക്കാലയാത്രികർ ഏറെയുള്ള സമയത്താണ് ഇത്രയും വിമാനസർവീസുകൾ റദ്ദാക്കിയത്. മിഡ്‌വെസ്റ്റിന്റെയും വടക്കുകിഴക്കൻ ഭാഗങ്ങളുടെയും ചില ഭാഗങ്ങളിൽ കടുത്ത ശൈത്യകാല കൊടുങ്കാറ്റ് മുന്നറിയിപ്പുകളും കനത്ത മഞ്ഞുവീഴ്ചയും പ്രവചിക്കപ്പെട്ടത് കണക്കിലെടുത്താണ് നടപടി. രാജ്യത്തെ ഏറ്റവും വലിയ നഗരമായ ന്യൂയോർക്കിൽ രാത്രിയിൽ പത്ത് ഇഞ്ച് വരെ മഞ്ഞ് വീഴാൻ സാധ്യതയുണ്ട്.
നഗരത്തിൽ താപനില പൂജ്യത്തിനും താഴെയായി താഴുകയും വാരാന്ത്യത്തിലും തണുത്ത കാലാവസ്ഥ തുടരുകയും ചെയ്യും. യുഎസ് ഈസ്റ്റേൺ സമയം (1800 GMT) വെള്ളിയാഴ്ച ഉച്ചയ്ക്ക് 1:00 മണി വരെയുള്ള 1,191 വിമാനങ്ങളാണ് റദ്ദാക്കിയത്. അതുകൊണ്ട് തന്നെ തുടർ സർവീസുകളേയും, കണക്ഷൻ ഫ്ലൈറ്റുകളേയും നടപടി ബാധിക്കും. "മിസറി മാപ്പ്" പ്രകാരം, ഫ്ലൈറ്റ്അവെയറിന്റെ റാങ്കിംഗിൽ ന്യൂയോർക്കിലെയും ചിക്കാഗോയിലെയും വിമാനത്താവളങ്ങൾ ഏറ്റവും മുകളിലായിരുന്നു.