

ടെഹ്റാൻ: ഇറാനും അമേരിക്കയും തമ്മിലുള്ള കരാർ പൂർണമാകുന്നത് വരെ പശ്ചിമേഷ്യയില്‍ നിന്ന് പിന്മാറില്ലെന്ന് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. ട്രൂത്ത് സോഷ്യലിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. അമേരിക്കയുടെ യുദ്ധകപ്പലുകളും പോർവിമാനങ്ങളും സൈനികരും ഇറാന് ചുറ്റുമുണ്ടെന്നും, കരാർ പാലിക്കുന്നതിൽ വീഴ്ച വരുത്തിയാൽ സൈനിക നടപടി പുനഃരാരംഭിക്കുമെന്നും ട്രംപ് അറിയിച്ചു. ഇതുവരെ കണ്ടതിലും വലുതും ശക്തവുമായ ആക്രമണങ്ങളായിരിക്കും ഉണ്ടാവുക എന്നാണ് ട്രംപിന്‍റെ മുന്നറിയിപ്പ്.
ഹോർമൂസ് കടലിടുക്കില്‍ ആൻ്റി ഷിപ്പ് മൈനുകൾ സ്ഥാപിച്ചിരിക്കാം എന്ന മുന്നറിയിപ്പുമായി ഇറാന്‍. ഹോർമൂസിലൂടെയുള്ള പ്രധാന പാത അടച്ച ഇറാന്‍, പകരം പിന്തുടരേണ്ട റൂട്ട് മാപ്പ് പുറത്തുവിട്ടു. സംഘർഷാനന്തര സാഹചര്യത്തില്‍ പ്രധാന പാതയ്ക്കടിയിലെ കടലില്‍ മൈനുകള്‍ സ്ഥാപിച്ചിരിക്കാനുള്ള സാധ്യത കണക്കിലെടുത്ത് നിർദിഷ്ട പാത പിന്തുടരണമെന്നാണ് നിർദേശം. ഇറാന്‍ സെെന്യവുമായി സഹകരിച്ച് മാത്രമേ ഹോർമൂസ് കടക്കാവൂ എന്നും ഇന്ത്യയിലെ ഇറാന്‍ കോണ്‍സുലേറ്റ് അടക്കം പുറത്തുവിടുന്ന നിർദേശത്തില്‍ പറയുന്നു. ഒമാന്‍ ഉള്‍ക്കടലില്‍ നിന്ന് ലാറക് ദ്വീപ് വഴി പേർഷ്യന്‍ ഗള്‍ഫിലേക്കും തിരിച്ചുമാണ് നിർദ്ദിഷ്ട പാത. നാളെ ഇസ്ലാമാബാദില്‍ നടക്കാനിരിക്കുന്ന ചർച്ചകള്‍ക്കായി ഇറാന്‍ പ്രതിനിധി സംഘം ഇന്ന് പാകിസ്ഥാനിൽ എത്തുമെന്ന റിപ്പോർട്ടുകള്‍ക്കിടെ ആണ് നീക്കം.
ഇറാനുമായുള്ള താത്കാലിക വെടിനിർത്തലിനിടെ ട്രംപിന്‍റെ യുദ്ധാധികാരം നിയന്ത്രിക്കാനുള്ള പ്രമേയം യുഎസ് സെനറ്റില്‍ അവതരിപ്പിക്കാന്‍ നീക്കം നടക്കുന്നുണ്ട്. ഇറാനെതിരായ ഭാവിയിലെ ആക്രമണങ്ങള്‍ക്ക് കോണ്‍ഗ്രസിന്‍റെ മുന്‍കൂർ അനുമതി കർശനമാക്കുന്നതടക്കം നിർദേശങ്ങളാണ് പ്രതിപക്ഷം മുന്നോട്ടുവെയ്ക്കുന്ന പ്രമേയത്തിലുള്ളത്. ജനപ്രതിനിധി സഭയുടെ നഷ്ടപ്പെട്ട അധികാരം തിരിച്ചുപിടിക്കേണ്ടത് അനിവാര്യമാണെന്ന് സെനറ്റിലെ ഡെമോക്രാറ്റ് നേതാവ് ചക്ക് ഷൂമർ പറഞ്ഞു. നേരത്തെ സമാനരീതിയില്‍ യുഎസ് കോണ്‍ഗ്രസിലും സെനറ്റിലും അവതരിപ്പിച്ച പ്രമേയങ്ങള്‍ റിപബ്ലിക്കന്‍ ഭൂരിപക്ഷമുള്ള ഇരുസഭകളും പരാജയപ്പെടുത്തിയിരുന്നു.
അതേസമയം, ഇറാനില്‍ താത്കാലിക വെടിനിർത്തല്‍ പ്രാബല്യത്തില്‍ വന്ന് 24 മണിക്കൂറിനുള്ളില്‍ ലെബനനിലെ ഇസ്രയേല്‍ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടത് 250 ലധികം പേരാണ്. ബുധനാഴ്ച 254 പേർ രാജ്യത്ത് കൊല്ലപ്പെട്ടെന്നും ആയിരത്തിലധികം പേർക്ക് പരിക്കേറ്റെന്നും ലെബനന്‍ സിവില്‍ ഡിഫന്‍സ് സർവീസ് അറിയിച്ചു. 91 പേർ മരിച്ച ബെയ്റൂട്ടിലാണ് മരണസംഖ്യ ഉയരുന്നത്. പത്ത് മിനിറ്റിനുള്ളില്‍ നൂറിലധികം ആക്രമണങ്ങളാണ് ബുധനാഴ്ച വൈകീട്ട് നഗരത്തിലുണ്ടായത്. ബെയ്റൂട്ട്, ബെക്കാ വാലി, തെക്കന്‍ ലെബനന്‍ എന്നിവിടങ്ങളിലെ ഹെസ്ബൊള്ള കമാന്‍ഡ് സെന്‍ററുകളും സെെനിക താവളങ്ങളുമാണ് ലക്ഷ്യംവെച്ചതെന്നാണ് ഇസ്രയേലിന്‍റെ അവകാശവാദം. ഇറാനുമായുള്ള വെടിനിർത്തലില്‍ ലെബനന്‍ ഉള്‍പ്പെടില്ല എന്ന് യുഎസും ഇസ്രയേലും ആവർത്തിക്കുമ്പോള്‍, ഹോർമൂസില്‍ നിയന്ത്രണം കടുപ്പിച്ച് സമ്മർദ്ദത്തിന് ശ്രമിക്കുകയാണ് ഇറാന്.
പശ്ചാത്യ സുരക്ഷാസഖ്യമായ നാറ്റോയിൽ നിന്ന് പിന്മാറുമെന്ന ഭീഷണിക്ക് പിന്നാലെ നാറ്റോ സെക്രട്ടറി ജനറൽ മാർക്ക് റുട്ടെയും അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപും കൂടിക്കാഴ്ച നടത്തി. നാറ്റോയിൽ നിന്ന് ട്രംപ് പിന്മാറുമോ എന്ന ചോദ്യത്തിന് ട്രംപിന് അതൃപ്തിയുണ്ടെന്ന കാര്യം റുട്ടെ സ്ഥിരീകരിച്ചു. ഇറാനെ യുദ്ധത്തിൽ അമേരിക്കയെ പിന്തുണയ്ക്കുന്നതിൽ സഖ്യം പരാജയപ്പെട്ടെന്നാണ് അമേരിക്കയുടെ വാദം. പ്രതിസന്ധി ഘട്ടത്തിൽ അമേരിക്കയ്ക്ക് ഒപ്പം നിന്നില്ലെന്നും ഇനിയൊരാവശ്യം ഉണ്ടായാലും നാറ്റോ കൂടെയുണ്ടാകില്ലെന്നും ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു. ഗ്രീൻലൻഡിനെ പിടിച്ചെടുക്കുമെന്നും ട്രൂത്ത് സോഷ്യലിൽ ട്രംപ് ഭീഷണി ആവർത്തിച്ചു.
ഗാസയിലെ ഇസ്രയേൽ ഡ്രോൺ ആക്രമണത്തിൽ അൽജസീറ മാധ്യമപ്രവർത്തകൻ മുഹമ്മദ് വിഷാ കൊല്ലപ്പെട്ടു. ഗാസ നഗരത്തിലെ അൽ റാഷിദ് തെരുവിലുണ്ടായ ആക്രമണത്തിലാണ് മുഹമ്മദ് വിഷാ കൊല്ലപ്പെട്ടത്. ആക്രമണത്തിൽ വിഷാ സഞ്ചരിച്ചിരുന്ന കാർ പൊട്ടിത്തെറിച്ചു. 2023ൽ യുദ്ധം ആരംഭിച്ച ശേഷം 262 മാധ്യമ പ്രവർത്തകരാണ് ഗാസയിൽ കൊല്ലപ്പെട്ടത്. അമേരിക്കയുടെ മധ്യസ്ഥതയിലുള്ള വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ വന്നിട്ടും ഇസ്രയേൽ ആക്രമണം തുടരുകയാണ്. കരാർ നിലവിൽ വന്നതിന് ശേഷം ഗാസയിൽ ഇതുവരെ 733 പലസ്തീനികൾ കൊല്ലപ്പെടുകയും 2034 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.