എപ്സ്റ്റീൻ ഫയൽസ്; ആദ്യ ഘട്ട രേഖകൾ പുറത്തുവിട്ട് ഹൗസ് ഓവർസൈറ്റ് കമ്മിറ്റി
വാഷിങ്ടൺ സിറ്റി: യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിനെതിരായ എപ്സ്റ്റീൻ ഫയൽസിൻ്റെ ആദ്യ ഘട്ട രേഖകൾ പുറത്തുവിട്ട് ഹൗസ് ഓവർസൈറ്റ് കമ്മിറ്റി. 33000 പേജുകൾ അടങ്ങയ ഭാഗം ഹൗസ് ഓവർസൈറ്റ് കമ്മിറ്റി ആൻഡ് ഗവൺമെന്റ് റിഫോം വെബ്സൈറ്റിൽ അപ്ലോഡ് ചെയ്തു. ജെഫ്രി എപ്സ്റ്റീൻ മരണ ദിവസത്തെ രാത്രിയിലെ രണ്ട് മണിക്കൂർ ദൈർഘ്യമുള്ള ദൃശ്യങ്ങളും പുറത്തുവിട്ട റിലീസിൽ ഉൾപ്പെടുന്നുണ്ടെന്ന് ബിബിസി റിപ്പോർട്ട് ചെയ്തു. പുറത്തുവിട്ട രേഖകളിൽ കോടതി ഫയലുകളും ഫ്ലൈറ്റ് ലോഗുകളും ഉണ്ടെന്ന് സിഎൻഎൻ റിപ്പോർട്ട് ചെയ്തു.
ഫയലുകൾ പുറത്തുവിടാൻ ട്രംപ് ഭരണകൂടം തയ്യാറാവണം എന്ന് ഡെമോക്രാറ്റുകളും റിപ്പബ്ലിക്കൻമാരും ആവർത്തിച്ച് ആവശ്യപ്പെട്ടതിനെ തുടർന്നാണ് ഫയലുകൾ പുറത്തുവിട്ടത്. പുറത്തിറക്കിയ ഫയലുകൾ മിക്കവാറും എല്ലാ ഉള്ളടക്കവും ഇതിനകം തന്നെ പൊതുവിവരമാണെന്ന് ഡെമോക്രാറ്റുകളും റിപ്പബ്ലിക്കൻമാരും റിലീസ് ചെയ്യാൻ ഉത്തരവിട്ട കമ്മിറ്റിയുടെ ചെയർമാൻ ഉൾപ്പെടെ അറിയിച്ചു.
ലൈംഗിക കുറ്റവാളിയും ഫിനാന്‍സിയറുമായ ജെഫ്രി എപ്സ്റ്റീന്റെ കേസ് ഫയലുകളില്‍ ട്രംപിൻ്റെ പേരുണ്ടെന്നും അതുകൊണ്ടാണ് കേസ് ഫയലുകൾ പുറത്തുവരാത്തതെന്നും ടെക് ബില്യണയർ ഇലോണ്‍ മസ്ക് പ്രതികരിച്ചിരുന്നു. ട്രംപ്, പ്രിൻസ് ആൻഡ്രൂ, മുൻ പ്രസിഡൻ്റ് ക്ലിന്റൺ എന്നിവരുൾപ്പെടെ നിരവധി പ്രമുഖരുടെ പേരുകള്‍ എപ്സ്റ്റീൻ്റെ ലൈംഗിക പീഡന കേസുമായി ബന്ധപ്പെട്ട കോടതി രേഖകളിൽ പരാമർശിക്കപ്പെട്ടിരുന്നു. 2019ൽ മാൻഹട്ടൻ ജയിലിൽ വെച്ച് എപ്സ്റ്റീന്‍ ജീവനൊടുക്കുകയായിരുന്നു.