

മിനിയാപൊളിസിൽ വീണ്ടും 2 വയസുള്ള കുട്ടിയെ കസ്റ്റഡിയിലെടുത്ത് യുഎസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെൻ്റ്. കുട്ടിയുടെ പിതാവിനൊപ്പമാണ് കസ്റ്റഡിയിലെടുത്തത്. കുഞ്ഞിനെ ഉടൻ മോചിപ്പിക്കണമെന്ന കോടതി ഉത്തരവ് അവഗണിച്ച് അവരെ ടെക്സാസിലേക്ക് കൊണ്ടു പോയതായി സിഎൻഎൻ റിപ്പോർട്ട് ചെയ്തു. ഇന്ന് ഉച്ചയോടെ കുട്ടി തടങ്കലിൽ നിന്ന് മോചിതയായെന്നും ഭയാനകമായ അനുഭവത്തിൽ നിന്നും കരകയറുകയാണെന്നും കുടുംബത്തിൻ്റെ അഭിഭാഷക കിര കെല്ലി പറഞ്ഞു.
എൽവിസ് ജോയൽ ടിപ്പാൻ-എച്ചെവേറി എന്നയാളെയും അദ്ദേഹത്തിൻ്റെ 2 വയസുള്ള മകൾ ക്ലോയി റെനാറ്റ ടിപ്പാൻ വില്ലാസിസിനെയുമാണ് കടയിൽ പോയി വീട്ടിലേക്ക് മടങ്ങുന്നതിനിടെ പൊലീസ് അറസ്റ്റ് ചെയ്തത്. എൽവിസിൻ്റെ വാഹനത്തെ മറ്റൊരു വാഹനം പിന്തുടരുകയും വാഹനത്തിൻ്റെ ചില്ലുകൾ തകർത്ത ശേഷം ജുഡീഷ്യൽ വാറണ്ടു പോലുമില്ലാതെ ഇവരെ തട്ടിക്കൊണ്ടു പോവുകയായിരുന്നുവെന്നും മിനിയാപൊളിസ് സിറ്റി കൗൺസിൽ അംഗം ജേസൺ ഷാവേസ് ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.
എന്നാൽ എൽവിസ് കുട്ടിയുമായി അലക്ഷ്യമായി വാഹനമോടിക്കുകയായിരുന്നുവെന്നും കുടിയേറ്റക്കാരനായ അൽവിസ് രാജ്യത്തിൻ്റെ നിയമങ്ങൾ ലംഘിച്ചുവെന്നുമാണ് ഡിഎച്ച്എസിൻ്റെ വാദം.അമ്മ കൊണ്ടു പോകാൻ തയ്യാറാവാത്ത കുട്ടിയെ ഡിഎച്ച്എസ് പരിപാലിക്കുകയായിരുന്നുവെന്നും വക്താവ് പറഞ്ഞു.
കഴിഞ്ഞ കുറച്ച് ആഴ്ചകൾക്കുള്ളിൽ ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് സമീപ ആഴ്ചകളിൽ കസ്റ്റഡിയിലെടുക്കുന്ന അഞ്ചാമത്തെ കുട്ടിയാണ് ക്ലോയി. മിനസോട്ടയിലെ പ്രീസ്കൂളിൽ നിന്ന് അച്ഛനൊപ്പം വീട്ടിലേക്ക് വരികയായിരുന്ന 5 വയസുകാരനെ കഴിഞ്ഞ ദിവസം ഫെഡറൽ ഏജൻ്റുമാർ കസ്റ്റഡിയിലെടുക്കുകയും ഡിറ്റെൻഷൻ സെൻ്ററിലേക്ക് മാറ്റുകയും ചെയ്തത് വൻ വിമർശനങ്ങൾക്കിടയാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ സംഭവം. ഐസിഇ കുട്ടികളെ ലക്ഷ്യം വച്ചിട്ടില്ലെന്നും കുട്ടിയുടെ അച്ഛനെയാണ് കസ്റ്റഡിയിലെടുത്തത് എന്നതായിരുന്നു ഈ വിഷയത്തിൽ ഐസിഇയുടെ വിശദീകരണം.
കുടിയേറ്റക്കാരെ ലക്ഷ്യമിട്ട് നടക്കുന്ന ഇമിഗ്രേഷൻ പരിശോധനയ്ക്കിടെ ഇന്ന് മിനിയാപൊളിസിൽ ഒരാൾ ഫെഡറൽ പൊലീസിൻ്റെ വെടിയേറ്റ് മരിച്ചിരുന്നു. രണ്ടു ആഴ്ചകൾക്ക് മുമ്പ് 37കാരിയായ യുവതിയും സമാനമായ രീതിയിൽ വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു.