വാഷിങ്ടൺ: ബിബിസിക്കെതിരെ നിയമനടപടിയുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപ് . 2021 ലെ തന്റെ പ്രസംഗം എഡിറ്റ് ചെയ്തത സംഭവത്തിലാണ് മാനനഷ്ടക്കേസ് ഫയൽ ചെയ്തിരിക്കുന്നത് . 1000 കോടി ഡോളറാണ് നഷ്ടപരിഹാരമായി ആവശ്യപ്പെട്ടിരിക്കുന്നത്. ഒരിക്കലും പറയാൻ ആഗ്രഹിക്കാത്ത കാര്യങ്ങളാണ് എഐ പോലെയുള്ള സാങ്കേതിക വിദ്യ ഉപയോഗിച്ച് , താൻ പറഞ്ഞെന്ന തരത്തിൽ ബിബിസി സംപ്രേഷണം ചെയ്തതെന്ന് ട്രംപ് പറഞ്ഞു .
2024 ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുൻപ് കാപിറ്റോൾ ആക്രമണ സമയത്തെ പ്രസംഗം തെറ്റായി സംപ്രേഷണം ചെയ്തെന്നാണ് ട്രംപിന്റെ പരാതി. തന്റെ പ്രസംഗത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ചില ഭാഗങ്ങൾ ഒരുമിച്ചു ചേർത്തതായി ട്രംപ് പറഞ്ഞു.ബിബിസി സംപ്രേഷണം ചെയ്ത എഡിറ്റ് ചെയ്ത ക്ലിപ്പുകൾ, കാപ്പിറ്റോൾ ആക്രമിക്കാൻ പ്രചോദനം നൽകിയതായി സൂചിപ്പിക്കുന്നവെന്നും ട്രംപ് അറിയിച്ചു.
ഈ വിഷയം തന്റെ പേരിന് കളങ്കും വരുത്തി. സാമ്പത്തികമായും ബാധിച്ചതായി ട്രംപ് പറഞ്ഞു. പ്രതിഷേധക്കാരെ ക്യാപിറ്റോളിലേക്ക് മാർച്ച് ചെയ്യാൻ പ്രേരിപ്പിക്കുന്ന പരാമർശങ്ങളും, "നരകം പോലെ പോരാടുക" എന്ന ട്രംപിന്റെ വാചകവും ഉൾപ്പെടെ ചേർത്താണ് പ്രചരിപ്പിച്ചത്. അതേസമയം സമാധാനപരമായ പ്രതിഷേധത്തിന് ആഹ്വാനം ചെയ്യുന്ന ഒരു ഭാഗം ഒഴിവാക്കിയതായും ചൂണ്ടിക്കാണിക്കുന്നു. പുറത്തുവരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് മിയാമിയിലെ ഫെഡറൽ കോടതിയിലാണ് ട്രംപ് കേസ് ഫയൽ ചെയ്തിരിക്കുന്നത്.
അമേരിക്കൻ പ്രസിഡന്റിന്റെ മുന്നറിയിപ്പിനോട് ബിബിസി ഇതുവരെ പ്രതികരിച്ചിട്ടില്ല. വിഷയത്തിൽ ബിബിസി നേരത്തെ ഖേദം പ്രകടിപ്പിച്ചിരുന്നു. നേരത്തെ പുറത്തിറക്കിയ ഒരു പ്രസ്താവനയിൽ, ട്രംപിന്റെ വക്കീൽ നോട്ടീസിന് അഭിഭാഷകർ മറുപടി നൽകിയതായി ബിബിസി വക്താവ് പറഞ്ഞിരുന്നു. എഡിറ്റ് ചെയ്ത രീതിയെക്കുറിച്ച് ബിബിസി ആത്മാർത്ഥമായി ഖേദിക്കുന്നുണ്ടെങ്കിലും, മാനനഷ്ട അവകാശവാദത്തോട് യോജിക്കുന്നില്ലെന്നും ബിബിസി വ്യക്തമാക്കിയിരുന്നു.