വാഷിങ്ടൺ: രണ്ടാംഘട്ട യുഎസ്-ഇറാൻ ചർച്ചകൾ പാകിസ്ഥാനിൽ നടക്കാനിരിക്കുന്ന സാഹചര്യത്തിൽ വീണ്ടും ഭീഷണി ഉയർത്തി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. യുഎസ് മുന്നോട്ട് വയ്ക്കുന്ന കരാർ അംഗീകരിച്ചില്ലെങ്കിൽ ഇറാനിലെ എല്ലാ ഊർജനിലയങ്ങളും പാലങ്ങളും തകർത്തുകളയുമെന്ന് ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ ഭീഷണി മുഴക്കി. ഹോർമുസ് കടലിടുക്കിൽ ഇന്നലെ ഇറാൻ നടത്തിയ വെടിവെപ്പിനെയും ട്രംപ് കുറ്റപ്പെടുത്തി.
ഇറാനുമായുള്ള ചർച്ചയ്ക്കായി തൻ്റെ പ്രതിനിധികൾ ഇസ്ലാമാബാദിലേക്ക് പോകുന്നുവെന്നും ട്രംപ് അറിയിച്ചു. രണ്ടാം ഘട്ട ചർച്ചയ്ക്കായിട്ടാണ് യുഎസ് പ്രതിനിധി സംഘം പോകുന്നത്. ഇറാൻ ചർച്ചയിൽ പങ്കെടുക്കുന്നത് സംബന്ധിച്ച് ഇതുവരെ ഔദ്യോഗിക പ്രതികണങ്ങളൊന്നും നൽകിയിട്ടില്ല. ഇരുരാജ്യങ്ങളും തമ്മിലുള്ള വെടി നിർത്തൽ കരാർ ഏറെ ദുർബലമായി തുടരുന്നതിനിടെയാണ് ട്രംപിന്റെ ഭീഷണി.
കഴിഞ്ഞ ദിവസം ഹോർമുസ് കടലിടുക്കിൽ ഐആർജിസി നടത്തിയ വെടിവയ്പ്പിനേയും ട്രംപ് വിമർശിച്ചു. വെടിനിർത്തൽ കരാറിന്റെ പൂർണമായ ലംഘനമാണിത്. ഒരു ഫ്രഞ്ച് കപ്പലിനെയും യുകെയിൽ നിന്നുള്ള ഒരു ചരക്കു കപ്പലിനെയും ലക്ഷ്യം വച്ചായിരുന്നു ആക്രമണമെന്നും ട്രംപ് ആരോപിച്ചു. വെടിനിർത്തൽ കരാർ ലംഘിച്ചത് ഇറാൻ ആണെന്നും ട്രംപ് ആരോപിച്ചു.
ഹോർമുസ് കടലിടുക്ക് അടച്ചുപൂട്ടുകയാണെന്ന് ഇറാൻ അടുത്തിടെ പ്രഖ്യാപിച്ചത് വിചിത്രമാണ്. കാരണം യുഎസ് ഇതിനകം അത് അടച്ചുപൂട്ടിയിരിക്കുകയാണ്. ഹോർമുസ് അടച്ചതിലൂടെ ഒരു ദിവസം 500 മില്യൺ ഡോളർ നഷ്ടം വരുന്നത് ഇറാന് തന്നെയാണെന്നും യുണൈറ്റഡ് സ്റ്റേറ്റ്സിന് ഒന്നും നഷ്ടപ്പെടാനില്ലെന്നും ട്രംപ് പറഞ്ഞു. ഇനി നല്ല പിള്ള ചമയാനില്ല എന്നാണ് ട്രംപ് ട്രൂത്ത് സോഷ്യലിൽ വ്യക്തമാക്കിയത്.