വാഷിങ്ടണ്‍: ഓപ്പറേഷന്‍ സിന്ദൂറില്‍ പാകിസ്ഥാന്‍ വ്യോമ സേനയുടെ എഫ്-16 വിമാനങ്ങള്‍ക്ക് നാശനഷ്ടമുണ്ടായോ എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം നല്‍കാതെ യുഎസ് സർക്കാർ. എഫ്-16നുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പാകിസ്ഥാന്‍ സർക്കാരുമായാണ് ചർച്ച ചെയ്യേണ്ടതെന്നായിരുന്നു യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ പ്രതികരണം.
യുഎസ് നിർമിത യുദ്ധ വിമാനങ്ങളാണ് എഫ്-16. പാകിസ്ഥാനും തമ്മിലുള്ള ആയുധ കരാർ പ്രകാരം, ഇവയ്ക്ക് സാങ്കേതികമായ പിന്തുണയും യുഎസ് നല്‍കാറുണ്ട്. ഇതിനുള്ള വ്യവസ്ഥകള്‍ കൃത്യമായി കരാറില്‍ നിർവചിച്ചിട്ടുണ്ട്. ടെക്നിക്കൽ സപ്പോർട്ട് ടീമുകൾ (ടിഎസ്ടി) എന്നറിയപ്പെടുന്ന യുഎസ് കരാറുകാർ വഴി ഈ വിമാനങ്ങളെ സംബന്ധിക്കുന്ന എല്ലാ വിവരങ്ങളും യുഎസ് ശേഖരിക്കാറുമുണ്ട്. പാകിസ്ഥാന്റെ എല്ലാ എഫ്-16 ജെറ്റുകളുടെയും അവസ്ഥയെക്കുറിച്ച് പൂർണ്ണമായി അറിഞ്ഞിരിക്കാൻ കരാർ പ്രകാരം യുഎസ് ബാധ്യസ്ഥരാണ്.
ഓപ്പറേഷന്‍ സിന്ദൂറിന്റെ ഭാഗമായി മെയ് ഏഴിനും മെയ് 10നും ഇടയില്‍ നടന്ന ആക്രമണങ്ങളില്‍ പാകിസ്ഥാന്‍ വ്യോമസേനയുടെ എഫ്-16 യുദ്ധ വിമാനങ്ങള്‍ക്ക് കേടുപാടുകള്‍ വരുത്തിയതായും അഞ്ച് പോര്‍ വിമാനങ്ങളും വിവരങ്ങള്‍ കൈമാറുന്ന മറ്റൊരു സൈനിക വിമാനവും തകർത്തതായാണ് ഐഎഎഫ് മേധാവി അമർ പ്രീത് സിങ് അടുത്തിടെ വെളിപ്പെടുത്തിയത്. ഓപ്പറേഷനില്‍ ഇന്ത്യന്‍ വ്യോമസേന ആക്രമിച്ച സുക്കൂർ, ഭോലാരി, ജക്കോബാബാദ് എന്നീ മൂന്ന് വിമാന ഹാങ്ങറുകളില്‍ അറ്റകുറ്റപ്പണികളിലായിരുന്ന എഫ്-16 വിമാനങ്ങള്‍ ഉണ്ടെന്നാണ് തങ്ങള്‍ക്ക് ലഭിച്ച സൂചന എന്നാണ് വ്യോമ സേനാ മേധാവി പറഞ്ഞത്. ഇന്ത്യന്‍ യുദ്ധവിമാനങ്ങള്‍ വെടിവെച്ചിട്ടുവെന്ന പാകിസ്ഥാന്റെ ആവകാശവാദങ്ങളെ വ്യോമസേനാ മേധാവി തള്ളുകയും ചെയ്തിരുന്നു.
എന്നാല്‍, അമർ പ്രീത് സിങ്ങിന്റെ വെളിപ്പെടുത്തല്‍ പാക് പ്രതിരോധ മന്ത്രി ഖ്വജാ ആസിഫ് നിഷേധിച്ചു. പാകിസ്ഥാന്റെ ഒരൊറ്റ വിമാനം പോലും ഇന്ത്യന്‍ സേനകള്‍ തകര്‍ത്തിട്ടില്ലെന്നായിരുന്നു പാക് പ്രതിരോധ മന്ത്രിയുടെ വാദം. ഇന്ത്യന്‍ വ്യോമസേനാ മേധാവിയുടെ പരാമര്‍ശം അസംഭവ്യമാണെന്നും അനവസരത്തിലാണെന്നുമാണ് ഖ്വാജ ആസിഫ് എക്സില്‍ കുറിച്ചത്.