

വാഷിങ്ടൺ: റഷ്യയിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങുന്ന ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക്‌മേൽ 100 ശതമാനം വരെ ഇറക്കുമതി തീരുവ ചുമത്താൻ യുഎസ് പ്രസിഡൻ്റിന് അധികാരം നൽകുന്ന നിർണായക റഷ്യൻ ഉപരോധ ബിൽ യുഎസ് സെനറ്റ് പാസാക്കി. ലിൻഡ്‌സി ഒ. ഗ്രഹാം സാങ്ഷനിങ് റഷ്യ ആൻഡ് ഇറാൻ ആക്ട് 2026 ബിൽ 11നെതിരെ 86 വോട്ടുകൾക്കാണ് സെനറ്റ് പാസാക്കിയത്.
റഷ്യൻ എണ്ണയും വാതകവും വൻതോതിൽ വാങ്ങുന്ന ഇന്ത്യ, ചൈന, അസർബൈജാൻ, ഹംഗറി, സ്ലൊവാക്യ എന്നീ രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതിക്ക് 100 ശതമാനം വരെ താരിഫ് ചുമത്താൻ അധികാരം നൽകുന്നതാണ് ബിൽ. ബിൽ ഇനി യുഎസ് പ്രതിനിധി സഭയുടെ അംഗീകാരത്തിനായി സമർപ്പിക്കും. ആഗസ്റ്റ് 31ന് സഭ ചേരുമ്പോൾ ബിൽ പരിഗണിക്കും.
ചൈന കഴിഞ്ഞാൽ റഷ്യൻ ക്രൂഡ് ഓയിലിൻ്റെ ഏറ്റവും വലിയ ഉപഭോക്താക്കളാണ് ഇന്ത്യ. പുതിയ ബിൽ നിയമമായാൽ അമേരിക്കയിലേക്കുള്ള ഇന്ത്യൻ ഉത്പന്നങ്ങളുടെ കയറ്റുമതിയെ അത് ഗുരുതരമായി ബാധിക്കും. റഷ്യൻ എണ്ണ വാങ്ങുന്നതുമായി ബന്ധപ്പെട്ട് 2025 ആഗസ്റ്റിൽ യുഎസ് ചുമത്തിയ അധിക താരിഫ് ഉൾപ്പെടെ നിലവിൽ തന്നെ ചില ഇന്ത്യൻ ഉത്പന്നങ്ങൾക്ക് 50 ശതമാനം വരെ തീരുവ നിലനിൽക്കുന്നുണ്ട്.