
വാഷിങ്ടണ്‍: അലാസ്കയില്‍ നടക്കുന്ന ഡൊണാൾഡ് ട്രംപും റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമർ പുടിനും തമ്മിലുള്ള കൂടിക്കാഴ്ച "പ്രസിഡന്റിന് ഒരു കേള്‍വി പരിശീലനം" ആയിരിക്കുമെന്ന് വൈറ്റ് ഹൗസ്. റഷ്യ-യുക്രെയ്ൻ വെടിനിർത്തൽ കരാർ കൂടിക്കാഴ്ചയില്‍ സാധ്യമാകും എന്നാണ് വൈറ്റ് ഹൗസ് അവകാശപ്പെടുന്നത്.
യുദ്ധത്തിൽ ഉൾപ്പെട്ടിരിക്കുന്ന ഒരു കക്ഷി മാത്രമാണ് യോഗത്തില്‍ പങ്കെടുക്കുന്നത്. ഈ യുദ്ധം എങ്ങനെ അവസാനിപ്പിക്കാം എന്നതിനെക്കുറിച്ച് കൂടുതൽ വ്യക്തവും മികച്ചതുമായ ധാരണ ലഭിക്കാനാണ് പ്രസിഡന്റ് കൂടിക്കാഴ്ചയില്‍ ശ്രമിക്കുകയെന്നും വൈറ്റ് ഹൗസ് വക്താവ് കരോലിൻ ലീവിറ്റ് പറഞ്ഞു. ഇത് ട്രംപിന് ഒരു കേള്‍വി പരിശീലനം ആയിരിക്കുമെന്നും ലീവിറ്റ് കൂട്ടിച്ചേർത്തു.
അലാസ്കയിലെ ആങ്കറേജിൽ നടക്കുന്ന ചർച്ചയില്‍ ട്രംപ് പുടിനുമായി നേരിട്ട് കൂടിക്കാഴ്ച നടത്തുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. ഭാവിയില്‍ യുഎസ് പ്രസിഡന്റ് റഷ്യ സന്ദർശിച്ചേക്കാമെന്നും വൈറ്റ് ഹൗസ് വക്താവ് സൂചന നല്‍കി.
എന്നാല്‍, യുക്രെയ്ൻ-റഷ്യ നിർണായക വെടിനിർത്തല്‍ ചർച്ചകള്‍ക്ക് വേദിയാകുന്ന അലാസ്ക ഉച്ചകോടിയിലേക്ക് യുക്രെയ്ന്‍ പ്രസിഡൻ്റ് വൊളോഡിമിർ സെലൻസ്കിയെ ക്ഷണിച്ചിട്ടില്ല. ത്രികക്ഷി ചർച്ച വേണമെന്ന യുക്രെയ്ന്‍റെ ആവശ്യം പിന്നീട് പരിഗണിക്കുമെന്നാണ് വൈറ്റ് ഹൗസിന്റെ വിശദീകരണം.
സെലൻസ്കിയുമായി ട്രംപ് വെർച്വൽ ചർച്ച നടത്തിയിരുന്നു. റഷ്യ-യുക്രെയ്ൻ വെടിനിർത്തൽ കരാർ ആദ്യം വേണമെന്നും സമാധാന കരാർ പിന്നീട് മതിയെന്നുമാണ് സെലൻസ്കിയുടെ നിലപാട്. വെടിനിർത്തലിന് ട്രംപ് പിന്തുണ നല്‍കിയിട്ടുണ്ട്. അതേസമയം, യുറോപ്യന്‍ യൂണിയന്‍ നേതാക്കൾ സെലൻസ്കിയെ പിന്തുണച്ചു രംഗത്തെത്തി. അലാസ്ക ഉച്ചകോടിയിൽ യുക്രെയ്‌ന് പ്രാതിനിധ്യം വേണമെന്ന് യൂറോപ്യൻ നേതാക്കൾ ആവശ്യപ്പെട്ടു.