
കീവ്: യുദ്ധം അവസാനിപ്പിക്കാൻ ആദ്യം റഷ്യ നടത്തുന്ന കൊലപാതകങ്ങൾ അവസാനിപ്പിക്കണമെന്ന് യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമർ സെലൻസ്കി.റഷ്യ യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങളെ സങ്കീർണമാക്കുകയാണ് എന്നാണ് എക്സ് പോസ്റ്റിലൂടെ സെലൻസ്കിയുടെ വിമർശനം. തിങ്കളാഴ്ച ട്രംപുമായി കൂടിക്കാഴ്ച നടക്കാനിരിക്കെയാണ് സെലൻസ്കിയുടെ പ്രതികരണം.
"വെടിനിർത്തലിനുള്ള നിരവധി ആഹ്വാനങ്ങൾ റഷ്യ നിരസിച്ചു. റഷ്യ നടത്തുന്ന കൊലപാതകങ്ങൾ എപ്പോൾ നിർത്തുമെന്ന് പറയുന്നില്ല. യുക്രെയ്നുമായി സമാധാനപരമായ സഹവർത്തിത്വം കൈവരിക്കാൻ റഷ്യ നല്ല പരിശ്രമം നടത്തണം," സെലൻസ്കി എക്സില്‍ കുറിച്ചു. ആക്രമണങ്ങൾ നിർത്താൻ ഉത്തരവിടാനുള്ള ഇച്ഛാശക്തി പുടിൻ കാണിക്കുന്നില്ല. യുദ്ധം അവസാനിപ്പിക്കാൻ ഏതൊക്കെ നടപടികൾ ആവശ്യമാണെന്ന് നേതാക്കൾ തീരുമാനിക്കണം. പുടിൻ ഇപ്പോഴത്തെ സാഹചര്യം സങ്കീർണമാക്കുകയാണെന്നും സെലന്‍സ്കി കൂട്ടിച്ചേർത്തു.
യുക്രെയ്നുള്ള പിന്തുണയിൽ ഉറച്ചുനിൽക്കുന്നു എന്ന ബാൾട്ടിക് നേതാക്കളുടെ വാചകം സെലൻസ്കി പോസ്റ്റിൽ ഉദ്ധരിക്കുന്നുണ്ട്. പുടിനെ വിശ്വസിക്കാൻ കഴിയില്ല. സെലൻസ്കി ഒപ്പിട്ട, നോർഡിക് - ബാൾട്ടിക് എട്ട് നേതാക്കളുടെ സംയുക്ത പ്രസ്താവന എക്സിൽ പോസ്റ്റ് ചെയ്തായിരുന്നു സെലെൻസ്കിയുടെ ഈ പ്രതികരണം. സമാധാനത്തിനും സുരക്ഷയ്ക്കുമായി മറ്റ് രാജ്യങ്ങളുമായി സഹകരിച്ച് പ്രവർത്തിക്കുന്നത് തുടരുമെന്നും യുക്രെയ്ൻ പ്രസിഡന്റ് വ്യക്തമാക്കി.
വെള്ളിയാഴ്ച നടന്ന അലാസ്ക ഉച്ചകോടിയിൽ യുദ്ധവിരാമം വേണ്ടെന്നാണ് റഷ്യൻ നിലപാട് എങ്കിൽ റഷ്യയ്‌ക്കെതിരെ ഉപരോധം ശക്തിപ്പെടുത്തണം എന്ന് ട്രംപിനോട് സെലൻസ്‌കി ആവശ്യപ്പെട്ടിരുന്നു. എന്നാൽ പുടിനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം, സമവായ ചർച്ചകളുമായി മുന്നോട്ടുതന്നെയാണ് എന്ന നിലപാട് ട്രംപ് ഉയർത്തുകയും ചെയ്തിരുന്നു. ശേഷമാണിപ്പോൾ സെലൻസ്കിയുടെ പ്രതികരണം പുറത്തുവരുന്നത്.
തിങ്കളാഴ്ച ഡൊണാൾഡ് ട്രംപുമായി വാഷിങ്ടൺ ഡിസിയിൽ സെലൻസ്കി നടത്തുന്ന കൂടിക്കാഴ്ചയോടെ റഷ്യ-യുക്രെയ്ൻ വെടിനിർത്തൽ സംബന്ധിച്ച സുപ്രധാനം തീരുമാനം സംഭവിക്കുമെന്നാണ് ലോകരാജ്യങ്ങൾ പ്രതീക്ഷിക്കുന്നത്. സംഘർഷ മേഖലയില്‍ സുസ്ഥിര സമാധാനത്തിന് യുകെ, ഫ്രാൻസ്, ജർമ്മനി അടക്കം ആവശ്യപ്പെട്ടിട്ടുണ്ട്.