സംസ്ഥാന സർക്കാരിന്റെ സപ്ലൈകോ ഓണം മേളകൾ ഇന്ന് മുതൽ ആരംഭിക്കും. ഓണത്തെ വരവേൽക്കാൻ എല്ലാ തയാറെടുപ്പുകളും പൂർത്തിയായി കഴിഞ്ഞെന്ന് ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ ന്യൂസ് മലയാളത്തോട് പറഞ്ഞു. വൈകീട്ട് സഞ്ചരിക്കുന്ന ഓണച്ചന്തകൾ ഉദ്ഘാടനം ചെയ്യുമെന്നും മന്ത്രി.
ഓണവുമായി ബന്ധപ്പെട്ടുള്ള വിവിധ നിത്യോപയോഗ സാധനങ്ങൾ ന്യായവിലയ്ക്ക് വാങ്ങാനുള്ള തയ്യാറെടുപ്പുകൾ സപ്ലൈക്കോ പൂർത്തിയാക്കിയിട്ടുണ്ടെന്ന് മന്ത്രി ന്യൂസ് മലയാളത്തോട് പറഞ്ഞു. ഇന്ന് സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിക്കും. എല്ലാ ജില്ലകളിലും ഇന്നും നാളെയുമായി മേളകൾ ആരംഭിക്കും. എല്ലാ സപ്ലൈക്കോ ഔട്ട്ലെറ്റുകളിലും ആവശ്യത്തിലേറെ ഉത്പന്നങ്ങൾ എത്തിക്കഴിഞ്ഞിട്ടുണ്ട്. സംസ്ഥാനത്ത് 1600ഓളം ഔട്ട്ലെറ്റുകളുണ്ട്. എന്നാൽ, അതിന് പുറത്ത് നൂറ് കണക്കിന് കേന്ദ്രങ്ങളിൽ ഭക്ഷ്യധാന്യം, സബ്സിഡി ഉത്പന്നങ്ങൾ ഉൾപ്പെടെ വാങ്ങാനുള്ള സൗകര്യം ഇത്തവണ സപ്ലൈക്കോ ഒരുക്കുകയാണ്. ഇന്ന് വൈകീട്ട് സഞ്ചരിക്കുന്ന ഓണച്ചന്തകൾ ഉദ്ഘാടനം ചെയ്യും. എല്ലാ മണ്ഡലങ്ങളിലും സഞ്ചരിക്കുന്ന ഓണച്ചന്ത എത്തി ഭക്ഷ്യധാന്യങ്ങൾ നൽകാനുള്ള നടപടി സ്വീകരിക്കും.
ആദിവാസി സങ്കേതങ്ങളിലും അഗതിമന്തിരങ്ങളിലും നാളെ സൗജന്യ ഓണക്കിറ്റ് എത്തിക്കാനുള്ള നടപടികളെടുത്തിട്ടുണ്ട്. കിറ്റ് നിറയ്ക്കുന്ന പ്രവർത്തനങ്ങൾ പൂർത്തിയാക്കിയിട്ടുണ്ട്. ഓണത്തിന് വേണ്ട തയ്യാറെടുപ്പുകളെല്ലാം സർക്കാരും സിവിൽ സപ്ലൈസ് വകുപ്പും സപ്ലൈക്കോയും പൂർത്തിയാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
കേരളത്തിലെ വെളിച്ചെണ്ണ ഉത്പാദകരുമായി നടത്തിയ ചർച്ചയിൽ കേരഫെഡ് അടക്കമുള്ള സഹകരണ സ്ഥാപനങ്ങൾ വെളിച്ചെണ്ണ വില കുറയ്ക്കാമെന്ന് തീരുമാനിച്ചിട്ടുണ്ട്. വെളിച്ചെണ്ണ വിലക്കയറ്റം പിന്നോട്ടെത്തിക്കാൻ സാധിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.