അബുദബി: യുഎഇ വിമാനങ്ങളിൽ പരിമിതമായ സമയത്തേക്ക് അധിക ലഗേജ് അനുവദിക്കുമെന്ന് പ്രഖ്യാപിച്ച് എയർ ഇന്ത്യ.ഒരു ദിർഹത്തിന് 10 കിലോ അധിക ലഗേജ് അനുവദിക്കുമെന്നാണ് എയർ ഇന്ത്യ എക്സ്പ്രസ് പ്രഖ്യാപിച്ചത്. 2025 നവംബർ 30 വരെയുള്ള യാത്രകൾക്കായി 2025 ഒക്ടോബർ 31 വരെ നടത്തുന്ന ബുക്കിങ്ങുകൾക്ക് മാത്രമേ ഈ ഓഫർ ലഭിക്കുകയുള്ളൂ.
യുഎഇ, സൗദി അറേബ്യ, കുവൈറ്റ്, ഒമാൻ, ബഹ്‌റൈൻ, ഖത്തർ എന്നിവയുൾപ്പെടെ എല്ലാ ഗൾഫ് രാജ്യങ്ങളിൽ നിന്നും വാങ്ങുന്ന ടിക്കറ്റുകൾക്ക് ഓഫർ ബാധകമാണ്. യാത്രക്കാർക്ക് ബുക്കിങ് സമയത്ത് മാത്രമേ ഈ ഓഫർ ലഭ്യമാകുവെന്ന് എയർ ഇന്ത്യ അറിയിച്ചു.
ടിക്കറ്റ് ഇഷ്യൂ ചെയ്തതിനുശേഷം ഈ ഓപ്ഷൻ ചേർക്കാൻ കഴിയില്ലെന്നും അറിയിപ്പിൽ വ്യക്തമാക്കുന്നു. ഉത്സവ സീസണിൽ നാട്ടിലേക്ക് പോകുന്ന ആയിരക്കണക്കിന് ഇന്ത്യക്കാർക്ക് യാത്ര കൂടുതൽ സൗകര്യപ്രദമാക്കാനാണ് ഈ സംരംഭം രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് എയർലൈൻ അറിയിച്ചു.
"ഈ അധിക ലഗേജ് ഓഫറിലൂടെ, ഗൾഫിലുടനീളമുള്ള യാത്രക്കാർക്ക് മൂല്യവും ആശ്വാസവും നൽകുന്നതിനുള്ള പ്രതിബദ്ധത എയർ ഇന്ത്യ എക്സ്പ്രസ് തുടരുന്നു. ഉത്സവ സീസണിലെ യാത്രകൾ പലപ്പോഴും പ്രിയപ്പെട്ടവർക്കായി സമ്മാനങ്ങളും അവശ്യവസ്തുക്കളും കൊണ്ടുപോകുന്നതിന് വേണ്ടിയുള്ളതാണ്. ഈ ഓഫർ ആ യാത്രയെ കുറച്ചുകൂടി എളുപ്പമാക്കും" ഗൾഫ്, മിഡിൽ ഈസ്റ്റ് & ആഫ്രിക്ക റീജിയണൽ മാനേജർ പി.പി. സിംഗ് പറഞ്ഞതായി ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്തു.