

ബസിൽ യാത്ര ചെയ്യുന്നവർക്കായുള്ള പ്രധാന സുരക്ഷാ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി. സോഷ്യൽ മീഡിയ പോസ്റ്റിലൂടെയാണ് ആർടിഎയുടെ മുന്നറിയിപ്പ്. ബസിൽ യാത്ര ചെയ്യുന്നവർ വാതിലുകൾക്ക് സമീപമുള്ള ചുവന്ന അടയാളമുള്ള സ്ഥലങ്ങളിൽ നിൽക്കുന്നത് കർശനമായി നിരോധിച്ചിട്ടുള്ളതായി പോസ്റ്റിൽ വ്യക്തമാക്കിയിട്ടുണ്ട്. യാത്രക്കാരുടെ സുരക്ഷയും സൗകര്യവും കണക്കിലെടുത്താണ് മുന്നറിയിപ്പ്. നിയമം പാലിക്കാത്തവരിൽ നിന്നും നൂറ് ദിർഹം മുതൽ രണ്ടായിരം ദിർഹം വരെ പിഴയീടാക്കുമെന്നും നിയമം വ്യക്തമാക്കുന്നു.
'ചുവന്ന അടയാളമുള്ള സ്ഥലത്ത് നിൽക്കുന്നത് ബസ് പെട്ടെന്ന് നീങ്ങുമ്പോഴോ , നിർത്തുമ്പോഴോ നിങ്ങളുടെ സുരക്ഷയെ അപകടത്തിലാക്കിയേക്കാം. മറ്റുള്ളവർക്ക് സൗകര്യപൂർവം ഇറങ്ങുവാനും കയറുവാനും അത് ബുദ്ധിമുട്ടാകും' എന്നും പോസ്റ്റിൽ വ്യക്തമാക്കിയിട്ടുണ്ട്.
ഇതിനുപുറമേ, ബസുകളിലെ സാധാരണ നിയമലംഘനങ്ങൾക്കുള്ള പിഴയും പോസ്റ്റിൽ വിശദീകരിക്കുന്നുണ്ട്. പൊതുഗതാഗത വാഹനങ്ങളിലും സൗകര്യങ്ങളിലും യാത്രക്കാർക്ക് അനുവദിച്ചുള്ള സ്ഥലങ്ങളിൽ മാത്രം നിൽക്കുകയോ ഇരിക്കുകയോ ചെയ്യാത്ത പക്ഷം 100 ദിർഹം പിഴയീടാക്കും. ഡ്രൈവറുടെ ശ്രദ്ധ തിരിക്കുന്ന പ്രവർത്തനങ്ങളിലേർപ്പെട്ടാൽ 200 ദിർഹമാണ് പിഴ.
ഉപകരണങ്ങൾക്ക് കേടുപാട് വരുത്തുന്നതിനും നശിപ്പിക്കുന്നതിനും 2000 ദിർഹം വരെ പിഴയീടാക്കും. മറ്റ് യാത്രക്കാരെ ബുദ്ധിമുട്ടിക്കൽ, ലിഫ്റ്റുകളും എസ്കലേറ്ററുകളും ദുരുപയോഗം ചെയ്യൽ, സീറ്റുകളിൽ കാൽവെക്കൽ എന്നിവയ്ക്ക് 100 ദിർഹമാണ് പിഴ.
ദുബായിലെ പബ്ലിക് ട്രാൻസ്പോർട്ട് ഏജൻസിയുടെ വിപുലമായ ശൃംഖലയിൽ 119 ലൈനുകളിലായി 1500 ലേറെ ബസുകളാണ് സർവീസ് നടത്തുന്നത്. മെട്രോ ഫീഡർ, ഇൻ്റർസിറ്റി, ഇൻ്റേണൽ റൂട്ടുകൾ എന്നിവയടക്കം ഇതിൽ ഉൾപ്പെടുന്നുണ്ട്.