ജൂൺ 23ന് രജിസ്റ്റർ ചെയ്ത എല്ലാ ഗതാഗത ലംഘനങ്ങളുടെയും പിഴത്തുകയിൽ നിന്ന് ഡ്രൈവർമാരെ ഒഴിവാക്കിയതായി ഖത്തർ ആഭ്യന്തര മന്ത്രാലയം. ജൂൺ 23ന് ഖത്തറിലെ യുഎസ് വ്യോമതാവളത്തിൽ ഇറാൻ അപ്രതീക്ഷിത മിസൈൽ ആക്രമണം നടത്തിയിരുന്നു. ഇതിൻ്റെ പശ്ചാത്തലത്തിലാണ് തീരുമാനമെന്ന് അധികൃതർ അറിയിച്ചു.
അല്‍ ഉദൈദ് വ്യോമത്താവളം ലക്ഷ്യമാക്കിയായിരുന്നു ജൂൺ 23ന് ഇറാൻ്റെ ആക്രമണമുണ്ടായത്. അന്നത്തെ സംഘർഷഭരിതമായ സാഹചര്യത്തിൽ, നിരവധി ഖത്തർ നിവാസികൾ സുരക്ഷ ഉറപ്പാക്കാനായി വീടുകളിലേക്ക് വേഗത്തിൽ സഞ്ചരിക്കുകയോ, ജോലിസ്ഥലങ്ങളിലെത്താൻ തിടുക്കം കൂട്ടുകയും ചെയ്തിരുന്നു. ഇതിനിടെ നിരവധി ഗതാഗത നിയമലംഘനങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു.
ജൂൺ 23നുണ്ടായ അസാധാരണ സാഹചര്യം മുൻനിർത്തിയാണ് പിഴ ഒഴിവാക്കിയതെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കുന്നുണ്ട്. "ഒരു അടിയന്തര നീക്കം ആവശ്യമായി വന്ന സാഹചര്യത്തിൽ, പൗരന്മാരും താമസക്കാരും അവരുടെ ജോലിസ്ഥലങ്ങളിലേക്കും സേവന കേന്ദ്രങ്ങളിലേക്കും ഉടനടി എത്തിച്ചേരുന്നതിൽ കാണിച്ച വേഗത്തിലുള്ളതും ഉത്തരവാദിത്തമുള്ളതുമായ പ്രതികരണത്തിനുള്ള അഭിനന്ദന പ്രകടനമാണ് ഈ തീരുമാനം," മന്ത്രാലയം പറഞ്ഞു.
അതേസമയം വാഹനമോടിക്കുന്നവരോട് ട്രാഫിക് നിയമങ്ങൾ പാലിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു. ഈ ഇളവ് ഒറ്റത്തവണ മാത്രമാണെന്നും, അസാധാരണ നടപടിയാണെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി.