റിയാദ്: സ്വദേശികൾക്ക് ഭൂമി വാങ്ങാൻ പുതിയ പ്ലാറ്റ്‌ഫോം ഒരുക്കി സൗദി അറേബ്യ. 'റിയൽ എസ്റ്റേറ്റ് ബാലൻസ് പ്ലാറ്റ്‌ഫോം' എന്നാണ് പ്ലാറ്റ്‌ഫോമിന് പേരിട്ടിരിക്കുന്നത്. റോയൽ കമ്മീഷൻ ഫോർ റിയാദ് സിറ്റി പദ്ധതിയിലൂടെയാണ് ഈ അവസരം ലഭ്യമാവുക. സാധാരണ പൗരന്മാർക്ക് കുറഞ്ഞ നിരക്കിൽ ഭൂമി ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
സൗദി അറേബ്യയുടെ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ നേതൃത്വത്തിലാണ് പദ്ധതി. പദ്ധതിയുടെ ഭാഗമായി അടുത്ത അഞ്ചു വർഷത്തിനുള്ളിൽ 10,000 മുതൽ 40,000 വരെ പ്ലോട്ടുകൾ നൽകും. ചതുരശ്ര മീറ്ററിന് പരമാവധി 1,500 റിയാലായിരിക്കും ഈടാക്കുക. ഒക്ടോബർ 23ാണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി.
റോയൽ കമ്മീഷൻ ഫോർ റിയാദ് സിറ്റി പദ്ധതിക്കായി അപേക്ഷിക്കാൻ ചില മാനദണ്ഡങ്ങളുണ്ട്. അപേക്ഷകൻ സൗദി പൗരൻ ആയിരിക്കണം, 25 വയസ്സിന് മുകളിലുള്ളവരോ അല്ലെങ്കിൽ വിവാഹിതർക്കോ മാത്രമായിരിക്കും അവസരം. കുറഞ്ഞത് മൂന്ന് വർഷം റിയാദിൽ താമസിച്ചിരിക്കണം, സ്വന്തം പേരിൽ മറ്റേതെങ്കിലും ഭൂമിയോ വീടോ ഉണ്ടാകരുത്, ഭൂമി ലഭിക്കുന്നവർ 10 വർഷത്തിനുള്ളിൽ വീടു നിർമിക്കണം, 10 വർഷം കഴിയുന്നതുവരെ സ്ഥലം വിൽക്കാനോ കൈമാറാനോ പാടില്ല.