ഷാർജ: മംസാർ ബീച്ചിൽ മുങ്ങിപ്പോയ കുട്ടികളെ രക്ഷപ്പെടുത്തിയ രക്ഷാപ്രവർത്തകനെ ആദരിച്ച് ഷാർജ ഡിഫൻസ് അതോറിറ്റി. രക്ഷപ്പെടുത്തിയ രണ്ട് കുട്ടികളെയും അതോറിറ്റിയുടെ ഡയറക്ടർ ജനറലും ഡെപ്യൂട്ടിയും ചേർന്ന് ആശുപത്രിയിലെത്തി സന്ദർശിക്കുകയും, ആരോഗ്യ നിലയെ കുറിച്ച് ചോദിച്ചറിയുകയും ചെയ്തു.
ബീച്ചുകളിൽ ജാഗ്രത പാലിക്കാനും സുരക്ഷാ മാർഗനിർദേശങ്ങൾ പാലിക്കാനും അധികൃതർ പൊതുജനങ്ങൾക്ക് പതിവായി നിർദേശങ്ങൾ നൽകാറുണ്ട്. തീരത്ത് സുരക്ഷ വർധിപ്പിക്കുന്നതിനായി ബീച്ച് പട്രോളിംഗ് വർധിപ്പിച്ചതായി ദുബായ് പൊലീസ് പ്രഖ്യാപിച്ചിരുന്നു.
കുട്ടികൾക്കായി ലൈഫ് ഗാർഡിങ്ങിലും രക്ഷാ ഉപകരണങ്ങളിലും പ്രായോഗിക പരിചയം ലഭ്യമാക്കുന്നതിനായി പരിശീലനം നൽകുമെന്നും അധികൃതർ അറിയിച്ചു. ഇതുവഴി ചെറുപ്പത്തിലെ കുട്ടികൾക്ക് ഇതിനെപ്പറ്റി ധാരണ ലഭിക്കുമെന്നും അധികൃതർ അറിയിപ്പിൽ വ്യക്തമാക്കുന്നു.
ദുബായിയുടെ സമുദ്ര മേഖലയെ സുരക്ഷിതമാക്കുന്നതിൽ പൊതുജനങ്ങൾ പങ്കാളികളാകണമെന്ന് ഡിഫൻസ് അതോറിറ്റി നിർദേശം നൽകി. മംസാർ ബീച്ചിൽ മുമ്പും ഇത്തരം സംഭവങ്ങൾ നടന്നിട്ടുണ്ട്. 2024ൽ, 15 വയസുകാരനായ ഇന്ത്യൻ പ്രവാസി മുങ്ങിമരിച്ചിരുന്നു.