

ന്യൂസിലണ്ടിലെ റിച്ച്മൊണ്ടിലാണ് വഴിതെറ്റി ബേബി സീൽ ഒരു ബാറിലെത്തിയത്. ഒടുവിൽ ഓടിച്ചിട്ട് പിടിച്ചാണ് ആളുകൾ കുഞ്ഞൻ സീലിനെ കൂട്ടിലാക്കിയത്. ബാറിലേക്ക് വന്ന അതിഥി ആദ്യം നായകുട്ടിയാണെന്നാണ് ആളുകൾ കരുതിയത്. പിന്നീടാണ് വന്നത് സീലാണെന്ന് ആളുകൾ തിരിച്ചറിഞ്ഞത്. പിന്നീട് ഇതിനെ പിടികൂടാനായി ശ്രമം. എന്നാല്‍ ആരുടെയും കയ്യില്‍പെടാതെ വഴുതിമാറിയ കുഞ്ഞൻ സീൽ ആദ്യം ശുചിമുറിയിലും പിന്നീട് അടുക്കളയിലും കയറി ഒളിച്ചു.
ഇതോടെ മീന്‍ കഷ്ണം കാണിച്ച് കൊതിപ്പിച്ചാണ് കക്ഷിയെ പുറത്തിറക്കി കൂട്ടിലാക്കിയത്. ബാറിലെത്തുന്നതിന് മുമ്പ് മറ്റ് ചില സ്ഥലങ്ങളിലും കുഞ്ഞൻ സീൽ സന്ദർശനം നടത്തിയിരുന്നു. വിവരമറിഞ്ഞ ഡിപാർട്ട്മെൻ്റ് ഓഫ് കൺസർവേഷൻ ജീവനക്കാരാണ് സീലിനെ കൂട്ടിലാക്കിയത്. പിന്നീട് സീലിനെ നായ ശല്യമില്ലാത്ത റാബിറ്റ് ഐലൻഡിൽ തുറന്നു വിട്ടു.
സില്ലി സീസണ്‍ എന്ന് ശാസ്ത്രജ്ഞർ വിളിക്കുന്ന ഈ സമയത്ത് സീലുകൾ ഇങ്ങനെ സഞ്ചരിക്കുക പതിവാണ്. പലയിടങ്ങളിലും ഇത്തരത്തിൽ അതിഥികളായി എത്താറുള്ള സീലുകൾ 15 കിലോമീറ്ററോളം ദൂരം ഇത്തരത്തിൽ സഞ്ചരിക്കാറുണ്ട്. ബേബി സീലിൻ്റെ ബാറിലെ സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ.