

വംശനാശ ഭീഷണി നേരിടുന്ന ഇന്തോനേഷ്യൻ കടുവകളുടെ വംശത്തിന് പ്രതീക്ഷയായി ജനിച്ച ലില്ലി എന്ന കടുവയാണ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത്. ബെർലിനിലെ പ്രശസ്തമായ ടിയാ പാർക്ക് മൃഗശാലയിൽ ആണ് ഈ കടുവ ജനിച്ചത് .
ഇവിടെ ഇപ്പോൾ സന്ദർശകരുടെ തിരക്കാണ്. കഴിഞ്ഞ പുതുവത്സര ദിനത്തിൽ ജനിച്ച കടുവക്കുഞ്ഞിന് മൃഗശാല അധികൃതർ പേരും നൽകിയിട്ടുണ്ട്. ലില്ലി... അമ്മയുടെ അടുത്ത് നിന്ന് മാറാതെ നിൽക്കുന്ന കുഞ്ഞ് ലില്ലിയാണ് ഇപ്പോൾ മൃഗശാലയിലെ പ്രധാന ആകർഷണം.
ലോകത്ത് അപൂർവമായി മാത്രം കാണപ്പെടുന്ന ഇന്തോനേഷ്യൻ കടുവകളുടെ വിഭാഗത്തിൽ പെട്ടതാണ് ലില്ലിയുടെ അമ്മ. ഇപ്പോൾ ലോകത്ത് ആകെ 600 മുതൽ 800 ഇന്തോനേഷ്യൻ കടുവകൾ മാത്രമേ അവശേഷിക്കുന്നുള്ളു. അതിനാൽ തന്നെ വളരെ ശ്രദ്ധയോടെയാണ് മൃഗശാലാ അധികൃതർ ലില്ലിയേയും അമ്മയേയും പരിപാലിക്കുന്നത് .
ഗ്ലാസ് മറയ്ക്കപ്പുറം ലില്ലിയുടെ ഓരോ ചലനവും ക്യാമറയിൽ പകർത്താൻ തിരക്കു കൂട്ടുകയാണ് സന്ദർശകർ. ലില്ലി എന്ന പേര് രേഖപ്പെടുത്തിയ ബോർഡുകൾ ഉയർത്തിപ്പിടിച്ചാണ് പലരും സ്നേഹം പ്രകടിപ്പിക്കുന്നത്. ലോകത്തിൽ വളരെ ചുരുക്കം എണ്ണം മാത്രം അവശേഷിക്കുന്ന ജന്തു വിഭാഗത്തിൻ്റെ തുടർച്ചയുടെ പ്രതീക്ഷ കൂടിയാണ് കുഞ്ഞ് ലില്ലി.