ഗൂഗിളിനെ ഭാവിയിൽ ആരു നയിച്ചാലും സഹായിയായി അസാധാരണ വൈഭവമുള്ള ഒരു എഐ ചങ്ങാതി ഒപ്പമുണ്ടാകുമെന്ന് ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ. ഇന്ത്യൻ വംശജനായ പിച്ചൈയ്ക്ക് ശേഷം സെർച്ച് എൻജിൻ ഭീമനായ ഗൂഗിളിന്റെ സിഇഒ ആരാകും എന്ന ചോദ്യത്തിനായിരുന്നു അദ്ദേഹത്തിൻ്റെ മറുപടി. സാൻ ഫ്രാൻസിസ്കോയിൽ നടന്ന ബ്ലൂംബെർഗിന്റെ ടെക് കോൺഫറൻസിലാണ് അടുത്ത സിഇഒ ആയി എങ്ങനെയുള്ള വ്യക്തിയെയാണ് തെരഞ്ഞെടുക്കുക എന്ന ചോദ്യമുയർന്നത്.
ഗൂഗിളിന്റെ ഉൽപന്നങ്ങൾ സമൂഹത്തിൽ ചെലുത്തുന്ന സ്വാധീനം വലുതാണെന്നും അദ്ദേഹം പറഞ്ഞു. നിർമിക്കപ്പെടുന്ന സാങ്കേതികവിദ്യകൾ ജനങ്ങൾക്ക് പ്രയോജനപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിൽ ഇനിവരുന്ന ആളുകളും ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. പിൻഗാമിക്ക് അസാധാരണ വൈഭവമുള്ള എഐ ഉണ്ടായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. വരും വർഷങ്ങളിൽ കമ്പനിയുടെ നേതൃത്വത്തിലും മറ്റ് പ്രധാനകാര്യങ്ങളിലും എഐ എത്രത്തോളം ആഴത്തിൽ ഉൾച്ചേർന്നിരിക്കുമെന്നതിനെപ്പറ്റിയും അദ്ദേഹം സൂചന നൽകി.
അതേസമയം, ഒരു ദശാബ്ദത്തിലേറെയായി ഗൂഗിളിനെ നയിക്കുന്ന പിച്ചൈ സ്ഥാനമൊഴിയുന്നതിനെപ്പറ്റിയുള്ള സൂചനകൾ ഒന്നും നൽകിയിട്ടില്ല. കമ്പനിയുടെ വളർച്ചയേയും, ഭാവിയിൽ അതിന് ആവശ്യമായ നേതൃത്വത്തെയും എങ്ങനെ കാണുന്നു എന്നതിനെപ്പറ്റിയുള്ള സൂചനയാണ് അദ്ദേഹത്തിൻ്റെ പരാമർശങ്ങളിലൂടെ ലഭിക്കുന്നത്.
മനുഷ്യന് പകരമായി കൃത്രിമബുദ്ധിയുടെ ഉപയോഗം വർധിച്ചുവരുന്നതിലുള്ള ആശങ്കകളും സുന്ദർ പിച്ചൈ പങ്കുവച്ചു. കമ്പനി എഐ രംഗത്ത് നിക്ഷേപം സജീവമാക്കിയെങ്കിലും മനുഷ്യ വൈദഗ്ധ്യം അനിവാര്യത തന്നെയാണ്. എന്നാൽ എഐയെ ഭയത്തോടെ കാണുന്നതിന് പകരം അതിൻ്റെ ഉൽപ്പാദനക്ഷമതയെക്കുറിച്ചും കഴിവിനെക്കുറിച്ചും സംസാരിക്കണമെന്നും അദ്ദേഹം പറഞ്ഞു. 2026 വരെ ഗൂഗിൾ എൻജിനിയർമാരെ നിയമിക്കുന്നത് തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.