

ബെംഗളൂരു: യുവതിയോട് അപമര്യാദയായി പെരുമാറിയെന്ന കേസില്‍ ബെംഗളൂരുവില്‍ റാപിഡോ ബൈക്ക് റൈഡര്‍ക്കെതിരെ കേസ്. ബൈക്കില്‍ യാത്ര ചെയ്യുന്നതിനിടെ റൈഡര്‍ യുവതിയുടെ കാലില്‍ സ്പര്‍ശിച്ചുവെന്നാണ് പരാതി. യുവതി സംഭവത്തിന്റെ വീഡിയോയും പകര്‍ത്തിയിട്ടുണ്ട്.
വ്യാഴാഴ്ച വൈകിട്ട് നാല് മണിയോടെയാണ് സംഭവം. വില്‍സണ്‍ ഗാര്‍ഡന്‍ പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സംഭവത്തിന്റെ വീഡിയോയും കുറിപ്പും യുവതി തന്റെ ഇന്‍സ്റ്റഗ്രാമിലും പങ്കുവച്ചിട്ടുണ്ട്. പെട്ടെന്ന് എന്താണ് സംഭവിക്കുന്നെന്ന് പോലും മനിസലായില്ലെന്നും, നിര്‍ത്താന്‍ ആവശ്യപ്പെട്ടിട്ടും അയാള്‍ നിര്‍ത്തിയില്ലെന്നും യുവതി കുറിപ്പില്‍ പറയുന്നു.
'വ്യാഴാഴ്ച ഒരിക്കലും സംഭവിക്കണമെന്ന് കരുതാത്ത ഒന്ന് സംഭവിച്ചിരിക്കുന്നു. ചര്‍ച്ച് സ്ട്രീറ്റിലെ പിജിയില്‍ നിന്ന് റാപിഡോ റൈഡ് പിടിച്ച് വരുന്ന വഴിയിലാണ് സംഭവം. ബൈക്ക് ഓടിക്കുന്നതിനിടെ റൈഡര്‍ എന്റെ കാലില്‍ കയറി പിടിക്കാന്‍ ശ്രമിച്ചു. എന്താണ് സംഭവിക്കുന്നതെന്ന് മനസിലാക്കാന്‍ പറ്റുന്നതിന് മുമ്പ് തന്നെ അത് സംഭവിച്ചിരുന്നു. പിന്നെ നടന്നത് റെക്കോര്‍ഡ് ചെയ്യുകയാണ് ഞാന്‍ ചെയ്തത്. പിന്നെയും അയാള്‍ അത് തുടര്‍ന്നപ്പോള്‍ നിങ്ങള്‍ എന്താണ് ചെയ്യുന്നത്? നിര്‍ത്തൂ എന്ന് പറഞ്ഞു. എന്നിട്ടും അയാള്‍ കേട്ടില്ല. പിന്നെയും അയാള്‍ അത് തന്നെ ചെയ്തു,' യുവതി പറഞ്ഞു.
താന്‍ പേടിച്ചു പോയെന്നും പരിചയമില്ലാത്ത സ്ഥലമായതിനാല്‍ ബൈക്ക് നിര്‍ത്താന്‍ ആവശ്യപ്പെടാന്‍ പോലും പറ്റിയില്ലെന്നും യുവതി പറയുന്നു. സ്ഥലത്ത് എത്തിയപ്പോഴേക്കും ഞാന്‍ കരഞ്ഞ് പേടിച്ച് വിറയ്ക്കുകയായിരുന്നു. ഇത് മനസിലാക്കിയ ഒരു ദയാലുവായ മനുഷ്യനാണ് കാര്യമെന്താണെന്ന് അന്വേഷിച്ച് അയാളോട് ചോദിക്കുകയും മാപ്പ് പറയാന്‍ ആവശ്യപ്പെടുകയും ചെയ്യുന്നതെന്നും യുവതി കുറിച്ചു. ഇത് വീഡിയോയിലും കാണാം.
ഇയാള്‍ തന്നോട് ഇനി ആവര്‍ത്തിക്കില്ലെന്ന് പറഞ്ഞ് മാപ്പ് പറഞ്ഞെങ്കിലും പോകുന്നതിനിടെ തനിക്ക് നേരെ വിരല്‍ ചൂണ്ടി പേടിപ്പിച്ചാണ് പോയതെന്നും യുവതി പറഞ്ഞു. ഒരു കാബിലോ ബൈക്കിലോ തുടങ്ങി ഒരു സ്ഥലത്തും സ്ത്രീകള്‍ സുരക്ഷിതരല്ലെന്നും തനിക്ക് ഒരു സുരക്ഷയും തോന്നാത്ത സാഹചര്യത്തിലാണ് താന്‍ ഇക്കാര്യം തുറന്നു പറയുന്നതെന്നും യുവതി പറഞ്ഞു.
സംഭവത്തിന് പിന്നാലെ യുവതി വീഡിയോയുമായി പൊലീസ് സ്റ്റേഷനിൽ എത്തുകയും പരാതിപ്പെടുകയുമായിരുന്നു. സംഭവത്തിൽ ബെംഗളൂരു പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.